തിരുവനന്തപുരം: കേരളം ഭരിക്കുന്നത് അക്രമം മുഖമുദ്രയാക്കിയ സർക്കാരാണെന്നു മുൻ കേന്ദ്ര മന്ത്രി കപിൽ സിബൽ. സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെയും വൈസ് പ്രസിഡന്റ് സി.ആർ. മഹേഷിനെയും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്കു സ്വൈരജീവിതം ഉറപ്പുവരുത്താൻ എൽഡിഎഫ് സർക്കാരിനെക്കൊണ്ടു കഴിയില്ല. മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ജനാധിപത്യ സംസ്കാരം വളർത്തിയെടുക്കാൻ ബാധ്യതയുള്ള സർക്കാരിനു നേതൃത്വം നല്കുന്ന പാർട്ടി തന്നെ കൊലപാതകങ്ങൾ നടത്തുന്നത് അപലപനീയമാണ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ മനുഷ്യമനഃസാക്ഷിയെ നടുക്കും വിധം കൊലപാതകം നടന്നിട്ടും അദ്ദേഹം പുലർത്തിയ നിസംഗത അത്ഭുതപ്പെടുത്തുന്നതാണ്. കൊലപാതകത്തിൽ ബന്ധപ്പെട്ടവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉതകുംവിധം സിബിഐ അന്വേഷണം പ്രഖ്യാപിക്കണം.
ആർഎസ്എസും ബിജെപിയും സിപിഎമ്മും അക്രമമാർഗത്തിലൂടെ കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കിയിരിക്കുകയാണെന്നും കപിൽസിബൽ ആരോപിച്ചു.
നടൻ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘവും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരപ്പന്തലിൽ എത്തി.
കേരളം ഭരിക്കുന്നത് അക്രമം മുഖമുദ്രയാക്കിയ സർക്കാർ: കപിൽ സിബൽ
01:15 AM Feb 26, 2018 | Deepika.com