കോട്ടയം: ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എംഎൽഎ. റോഡിൽനിന്നു നാലു കിലോമീറ്റർ അകലെയുള്ള കാടിനുള്ളിൽ താമസിക്കുന്ന മധുവിനെ ആൾക്കൂട്ടത്തിനു കാണിച്ചുകൊടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം.
മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പോസ്റ്റുമോർട്ടം ചെയ്യുന്നതിനു പാലക്കാട് സൗകര്യങ്ങളുണ്ടായിട്ടും മധുവിന്റെ മൃതദേഹം മന്ത്രി എ.കെ. ബാലന്റെ നിർദേശപ്രകാരം സിപിഎം സമ്മേളനം നടക്കുന്നതിനാൽ തൃശൂരിലേക്കു കൊണ്ടുവന്നതു ലജ്ജാകരമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹം പാലക്കാട്ട് പോയി കാണുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനു സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് പി.സി. ജോർജ്
01:15 AM Feb 26, 2018 | Deepika.com