തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പദ്മതീർഥക്കുളത്തിന്റെ കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കിയതിനെതിരേ രാജകുടുംബത്തിന്റെ പ്രതിഷേധം. കുളത്തിൽ ഇറങ്ങി നിന്നാണ് രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി അടക്കമുള്ളവർ പ്രതിഷേധിച്ചത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കുകയോ കോട്ടം വരുത്തുകയോ ചെയ്യുന്ന തരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ തുടർന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നു ഗൗരി ലക്ഷ്മിബായി അറിയിച്ചു.
കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണു കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കിയത്. സുപ്രീംകോടതി നിയോഗിച്ച സംരക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണു നവീകരണ ചുമതലയുള്ള നിർമിതി കേന്ദ്രം രണ്ടു കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കിയത്. കഴിഞ്ഞ ദിവസമാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കിയത്.
രണ്ടു വർഷം മുൻപ് ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കാൻ നിർമിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമണ്ഡപം പൊളിച്ചു പുനർനിർമിക്കാൻ ആവശ്യമായ സംവിധാനം നിർമിതി കേന്ദ്രത്തിന് ഇല്ലെന്നു പുരാവസ്തു വകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. തുടർന്നു മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു നിർമാണം നിർത്തിവയ്പിക്കുകയായിരുന്നു.
ഇപ്പോൾ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു വീണ്ടും കൽമണ്ഡപം പൊളിച്ചു നീക്കൽ ആരംഭിച്ചു. മണ്ഡപത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണു നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണു നിർമിതി കേന്ദ്രം അധികൃതർ പറയുന്നത്.
കൽപ്പടവുകൾ പൊളിച്ചതിനെതിരേ പദ്മതീർഥക്കുളത്തിലിറങ്ങി രാജകുടുംബത്തിന്റെ പ്രതിഷേധം
01:15 AM Feb 26, 2018 | Deepika.com