ഏറ്റുമാനൂർ: നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വൈക്കം റോഡിൽ താവളക്കുഴിക്കും പട്ടിത്താനം കവലക്കുമിടയിൽ ഇന്നലെ പുലർച്ചെ നാലോടെ ഉണ്ടായ അപകടത്തിൽ ഏറ്റുമാനൂർ എസ്എംഎസ് കോളജ് ഡയറക്ടർ ഏറ്റുമാനൂർ ശിവശൈലത്തിൽ വേണുഗോപാല കൈമളിന്റെ മകൻ പ്രദോഷ് ചന്ദ്രൻ (39) ആണ് മരിച്ചത്. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് ഒന്നിനു വടക്കേനടയിലുള്ള ശ്രീശൈലം വീട്ടിൽ നടക്കും.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവത്തിൽ സംബന്ധിച്ച ശേഷം വീട്ടിലേക്കു മടങ്ങുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. പ്രദോഷ് ചന്ദ്രൻ താമസിക്കുന്ന വീടിനു അന്പതു മീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന ഹൈവേ പോലീസ് അതുവഴി വന്ന ആംബുലൻസ് കൈ കാണിച്ചുനിർത്തി ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അമ്മ ശോഭ. ഭാര്യ സൂര്യ തൊടുപുഴ കൊച്ചുമലയിൽ കുടുംബാംഗം. മക്കൾ മോഹിത്, മൃദുൽ. (ഇരുവരും കട്ടച്ചിറ മേരി മൗണ്ട് സ്കൂൾ വിദ്യാർഥികൾ). മൃതദേഹം ഇന്നു രാവിലെ ഒന്പതിന് എസ്എംഎസ് കോളജിൽ പൊതുദർശനത്തിനു വയ്ക്കും.
ലോറിക്കു പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
01:03 AM Feb 26, 2018 | Deepika.com