തിരുവനന്തപുരം: മേഘാലയയിലെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ കേരളത്തിലെ നഴ്സുമാരെക്കുറിച്ചു നടത്തിയ പരാമർശം അങ്ങേയറ്റം ഖേദകരമാണെന്നു ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.
ഇറാക്കിൽ ഐഎസ് ഭീകരരുടെ പിടിയിൽനിന്നു മലയാളി നഴ്സുമാരെ രക്ഷിച്ചതു തന്റെ സർക്കാരായിരുന്നെന്നും അവർ ക്രൈസ്തവർ ആയിരുന്നെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ചുകൊണ്ടാണു കത്തയച്ചത്. ലോകത്തിലെ ഏറ്റവും വലിയ മതേതര, ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ അങ്ങേയറ്റം പ്രതിഷേധാർഹമായ വാക്കുകളാണിവ.
ഇറാക്കിൽ ഐഎസ് ഭീകരർ ബന്ധികളാക്കിയ 46 മലയാളി നഴ്സുമാരെ 2014 ജൂലൈയിലാണ് നാട്ടിലെത്തിച്ചത്. അന്നത്തെ യുഡിഎഫ് സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായി ശ്രമിച്ചിട്ടായിരുന്നു അത്. ആ നഴ്സുമാരുടെ കണ്ണീരിനും വിഷമത്തിനും അവരുടെ കുടുംബങ്ങളുടെ പ്രയാസത്തിനും ആദ്യവസാനം സാക്ഷിയാകാൻ കഴിഞ്ഞ ആളെന്ന നിലയിൽ നിസംശയം പറയാം, അന്ന് അവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് ആ നഴ്സുമാർ ക്രൈസ്തവർ ആയിരുന്നതുകൊണ്ടല്ല, മറിച്ച് ഇന്ത്യക്കാർ എന്ന ഒറ്റ വികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ആപത്തിൽപെട്ടവരെ രക്ഷിക്കാനുള്ള വ്യഗ്രതയായിരുന്നു ഏവർക്കും ഉണ്ടായിരുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ഇതിൽനിന്നു വിഭിന്നമായ അഭിപ്രായമുണ്ടാകില്ല. ഇതിനെയാണ് മേഘാലയയിൽ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾക്കുവേണ്ടി പ്രധാനമന്ത്രി വർഗീയവത്കരിച്ചതെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ഹിന്ദുവും ക്രിസ്ത്യാനിയും സിക്കുകാരനും ബുദ്ധ, ജൈന, പാഴ്സികളും തങ്ങളുടെ വിശ്വാസത്തിനപ്പുറം ആപത്തിലായാലും ആഘോഷത്തിലായാലും ഭാരതീയർ എന്ന ഒറ്റ വികാരത്തിൽ ജീവിക്കുന്നവരാണ്. ഇത്തരം പരാമർശം നടത്തുന്നതിനു മുന്പ് ഇന്ത്യൻ ഭരണഘടനയെങ്കിലും പ്രധാനമന്ത്രി ഓർക്കണമായിരുന്നു.
മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ ഇറ്റാലിയൻ നാവികരുടെ മോചനവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തു ബിജെപി വലിയ പ്രചാരണം നടത്തിയിരുന്നു. കോണ്ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ ബന്ധം ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടും എന്നായിരുന്നു അന്നു മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രചാരണം. യുപിഎയുടെ കാലത്തു കുറ്റവാളികളായ മുഴുവൻ നാവികരും ജയിലിലായിരുന്നു. എന്നാൽ, മോദിയുടെ ഭരണകാലത്ത് അവർ ഇറ്റലിയിലേക്കു മടങ്ങി.
കോണ്ഗ്രസ് നേതാക്കൾക്കു പാക്കിസ്ഥാൻ ബന്ധമുണ്ടെന്നായിരുന്നു കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോദിയുടെ ആരോപണം. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരമൊരു കാര്യത്തിൽ ഭരണാധികാരി എന്ന നിലയിൽ എന്തു നടപടിയാണു സ്വീകരിച്ചതെന്നും ഉമ്മൻ ചാണ്ടി കത്തിൽ ചോദിച്ചു.
പ്രധാനമന്ത്രിയുടെ നഴ്സ് പരാമർശം ഖേദകരം: ഉമ്മൻ ചാണ്ടി
01:22 AM Feb 25, 2018 | Deepika.com