കൊച്ചി: നെടുന്പാശേരിയിൽ 30 കോടിയുടെ മെഥലീൻ ഡയോക്സി മെത്ത് ആംഫെറ്റാമിൻ (എംഡിഎംഎ) എന്ന പേരിലുള്ള മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ രാജ്യത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാൽ ഇന്റർപോൾ അടക്കമുള്ള ഏജൻസികളുടെ സഹായം തേടുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു
.പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സിഐഎസ്എഫ്, എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ പോലുള്ള രാജ്യാന്തര സുരക്ഷാ ഏജൻസികളെ ഏകോപിപ്പിച്ചു മയക്കുമരുന്ന് കടത്തിനു തടയിടുന്നതിനുള്ള നീക്കങ്ങൾക്ക് എക്സൈസ് വകുപ്പ് നേതൃത്വം നൽകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
പിടിയിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. അതിനിടെ മയക്കുമരുന്നു പിടികൂടിയ ഒന്‍പതംഗ അന്വേഷണ സംഘത്തിനുള്ള പാരിതോഷികം കൊച്ചി കച്ചേരിപ്പടിയിലെ എക്സൈസ് ടവറിൽ നടന്ന ചടങ്ങിൽ ഋഷിരാജ് സിംഗ് വിതരണം ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ സജി ലക്ഷ്മണൻ, മറ്റ് ഉദ്യോഗസ്ഥരായ സുധീഷ് കുമാർ, സി.കെ. സൈഫുദീൻ, എസ്. ജയൻ, എം.എ.കെ. ഫൈസൽ, കെ.എം. റോബി, പി.എക്സ്. റുബൻ, രഞ്ജു എൽദോ തോമസ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണു കഴിഞ്ഞ 17നു വൻ മയക്കുമരുന്നു വേട്ട നടത്തിയത്. അരലക്ഷം രൂപയാണു പാരിതോഷികം.
മയക്കുമരുന്ന്: ഇന്റർപോളിന്റെ സഹായം തേടും
01:22 AM Feb 25, 2018 | Deepika.com