കോഴിക്കോട് : കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം അപകര്‍ഷതാബോധം കൊണ്ടാണെന്നു കേരളകോണ്‍ഗ്രസ് -എം ചെയര്മാന് കെ.എം. മാണി. കേരള കോണ്‍ഗ്രസിന്റെ ശക്തി എന്താണെന്ന് അറിയണമെങ്കില്‍ കാനനവാസം വെടിഞ്ഞ് കാനം നാട്ടിലിറങ്ങണം. കേരള കോണ്‍ഗ്രസ് -എം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാണി.
മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നിര്‍ത്തുന്നതാണ് സിപിഐക്കും കാനത്തിനും നല്ലത്. ഈ വിഷയത്തില്‍ ഇനിയൊരു മറുപടിയുണ്ടാകില്ല. കോഴിക്കോട്ടുവച്ച് കാനത്തിനുള്ള മറുപടി അവസാനിപ്പിക്കുകയാണ്. ഒരുപാട് മഹാരഥന്മാര് നേതൃത്വം നല്കിയ പാര്‍ട്ടിയാണ് സിപിഐ. ആ പാര്‍ട്ടിയുടെ തലപ്പത്തിരുന്ന് അന്തസില്ലാത്ത പ്രസ്താവന നടത്തുന്നതു നിര്‍ത്തണം. എന്ത ോഭയന്നു വിഭ്രാന്തിബാധിച്ചതുപോലെയാണു സിപിഐ നേതാക്കൾ പ്രതികരിക്കുന്നത്.
ഇടതുമുന്നണിയില്‍ എടുക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ആര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് തീരെ ആവശ്യമില്ല. ഓരോ വിഷയത്തിലും കേരള കോണ്‍ഗ്രസിനു നയമുണ്ട്. കാര്‍ഷിക രംഗവും നാടിന്റെ വികസനവും അടക്കം എല്ലാ വിഷയത്തിലും കേരള കോണ്‍ഗ്രസ് ഈ നയത്തിന് അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഒറ്റയ്ക്കു നില്ക്കാനാണു പാര്‍ട്ടി തീരുമാനം:
കാനത്തിന് അപകര്‍ഷതാബോധം; ഇനി മറുപടിയില്ല: കെ.എം. മാണി
01:15 AM Feb 25, 2018 | Deepika.com