തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിൽ രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 23നു നടക്കും. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെ നിയമസഭാ ഹാളിലാണു തെരഞ്ഞെടുപ്പു നടക്കുക.
നിയമസഭയിലെ കക്ഷിനില അനുസരിച്ച് എൽഡിഎഫ് പ്രതിനിധിയാകും രാജ്യസഭാംഗമാകുക. യുഡിഎഫ് പ്രതിനിധിയായി 2016 ഏപ്രിലിലാണ് എം.പി. വീരേന്ദ്രകുമാർ രാജ്യസഭാംഗമായത്. തുടർന്നു ജെഡി-യു, യുഡിഎഫ് വിട്ടിരുന്നു. ജെഡിയു എൽഡിഎഫിന്റെ ഭാഗമായാൽ ജെഡിയുവിനുതന്നെ രാജ്യസഭാ സീറ്റു നൽകാനാണു സാധ്യത.
എം.പി. വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിൽ രാജ്യസഭാംഗമാകുന്നവർക്ക് 2022 ഏപ്രിൽ വരെയാണു കാലാവധി. 23നു വൈകുന്നേരം അഞ്ചിനു വോട്ടെണ്ണൽ തുടങ്ങും. അര മണിക്കൂറിനകം ഫലം അറിയാനാകും.
വിജ്ഞാപനം മാർച്ച് അഞ്ചിനു പുറപ്പെടുവിക്കും. 12നാണു നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. 13നു നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കേണ്ട അവസാന തീയതി 15 ആണ്.
രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 23ന്
01:15 AM Feb 25, 2018 | Deepika.com