തൃശൂർ: കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കണമെന്നും പാർട്ടിയിലേക്കു ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരെ കൂടുതൽ കൊണ്ടുവരണമെന്നും സിപിഎം. സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശം.
കേരള കോണ്ഗ്രസ് എമ്മിനെ എൽഡിഎഫിലേക്കു കൊണ്ടുവരുന്ന കാര്യം എൽഡിഎഫാണു തീരുമാനിക്കേണ്ടതെന്നു സമ്മേളന ചർച്ചകളെപ്പറ്റി വിശദീകരിച്ച സിപിഎം നേതാക്കൾ പറഞ്ഞു. മാണി എൽഡിഎഫിനെ സമീപിക്കുമ്പോഴേ അതു ചർച്ചയാക്കേണ്ടതുള്ളൂ. സിപിഐ അടക്കമുള്ള ഏതു പാർട്ടിക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും നേതാക്കൾ പറഞ്ഞു.
സംഘപരിവാർ അതിക്രമങ്ങൾക്കും ന്യൂനപക്ഷവിരുദ്ധ നിലപാടുകൾക്കുമെതിരേ സിപിഎം ശക്തമായ നിലപാടെടുക്കുമെന്ന ബോധ്യമുണ്ടാക്കണം. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ സജീവമാക്കണം. പ്രവാസികൾ, പിന്നോക്ക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലേക്കു പ്രവർത്തനം സജീവമാക്കണം: റിപ്പോർട്ടിൽ പറ യുന്നു.
സർക്കാരിനെയും പാർട്ടിയെയും ദുർബലമാക്കാൻ ബിജെപിയും യുഡിഎഫും ചില മാധ്യമങ്ങളും ശ്രമിക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കണമെന്നും അതിൽ പറയുന്നു. വയോജനങ്ങളെയും കിടപ്പുരോഗികളെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും പാർട്ടി പ്രവർത്തകർ ഏറ്റെടുക്കണം. കണ്ണൂർ ജില്ലയിൽ 12,000 കിടപ്പുരോഗികൾക്കു പാർട്ടി പരിചരണം നൽകുന്നുണ്ട്. ഈ മാതൃക മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കണമെ ന്നാണു നിർദേശം.
പാവങ്ങൾ പാർട്ടിക്കൊപ്പം ഇല്ലെന്നു റിപ്പോർട്ടിൽ പരാമർശമുണ്ടല്ലോയെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു പരാമർശം റിപ്പോർട്ടിൽ ഇല്ലെന്നു നേതാക്കൾ പറഞ്ഞു. എ. വിജയരാഘവൻ, എളമരം കരീം, പി.കെ. ബിജു എംപി എന്നിവരാണ് സമ്മേളന വിവരങ്ങൾ വിശദീകരിച്ചത്.
ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടണം; മാണിക്കാര്യം എൽഡിഎഫിൽ
02:10 AM Feb 24, 2018 | Deepika.com