കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധിക്കപ്പെട്ട കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നു.
ആരോഗ്യനില വഷളായെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് ഇന്നലെ രാവിലെ കെ. സുധാകരനു കൈമാറി. എന്നാൽ, ആശുപത്രിയിലേക്കു മാറാൻ തയാറല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ സമരം തുടരുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
അഞ്ചു ദിവസം ഭക്ഷണം കഴിക്കാതിരുന്നാൽ സ്വാഭാവികമായും ശരീരത്തിനു ക്ഷീണമുണ്ടാകും; അതിനെ ഭയക്കുന്നില്ല. മൂന്നു ദിവസത്തിനുള്ളിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.
ഡിഎംഒ ഡോ. കെ. നാരായണ നായ്കിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സുധാകരനെ പരിശോധിച്ച് ആരോഗ്യസ്ഥിതി മോശമാകുകയാണെന്ന് അറിയിച്ചിരുന്നു. സുധാകരന്റെ ആരോഗ്യനില വഷളായിവരികയാണെന്നു ചൂണ്ടിക്കാട്ടി ഡിഎംഒ ജില്ലാ കളക്ടർക്കും റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് കളക്ടർ ജില്ലാ പോലീസ് മേധാവിക്കു കൈമാറുകയായിരുന്നു.
നിരാഹാരം: കെ. സുധാകരന്റെ ആരോഗ്യനില വഷളായി
01:58 AM Feb 24, 2018 | Deepika.com