തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു കേരളീയ സമൂഹത്തിനാകെ അപമാനകരമാണ്. കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുകയാണ്. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതും ശിക്ഷിക്കുന്നതും നിയമവാഴ്ചയുടെ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള പൈശാചികതയാണ് ഇപ്പോൾ കേരളത്തിൽ നടമാടുന്നത്. പോലീസ് സംവിധാനം പൂർണമായും നോക്കുകുത്തിയായി തീർന്നിരിക്കുന്നു. ഇത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലന്നും മധുവിന്റെ കൊലയ്ക്ക് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.എം. സുധീരൻ
അട്ടപ്പാടിയിൽ ക്രൂരമായ അതിക്രമങ്ങൾക്കിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു.
മനുഷ്യജീവന് നാട്ടിൽ യാതൊരു വിലയുമില്ലാത്ത ഈ ആപത്കരമായ ദുരവസ്ഥ നാടിന് അപമാനകരമാണ്. മരിച്ച മധുവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും സുധീരൻ പറഞ്ഞു.
പി.പി. തങ്കച്ചൻ
അട്ടപ്പാടി സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്വീനർ പി.പി.തങ്കച്ചൻ ആവശ്യപ്പെട്ടു. കേരളത്തിൽ ഇപ്പോൾ ആർക്കും ആരെയും കൊല്ലാമെന്നുള്ള അവസ്ഥയാണ്. ആരും ചോദിക്കാനും പറയാനും ഇല്ല. ഇത് അരാജകത്വമാണ്. ഷുഹൈബിന്റെ കൊലപാതകവും അതാണ് തെളിയിക്കുന്നത്. കേരളത്തിലെ ക്രമസമാധാനനില പൂർണമായും തകർന്നതായും തങ്കച്ചൻ പറഞ്ഞു.
മധുവിന്റെ കൊലപാതകം മനഃസാക്ഷിയെ ഞെട്ടിക്കുന്നത്: ചെന്നിത്തല
01:58 AM Feb 24, 2018 | Deepika.com