കണ്ണൂർ: രാജ്യാന്തര കമ്പനിയുടെ ഷട്ടിൽ കോക്ക് വ്യാജമായി നിർമിച്ചു വിതരണം ചെയ്യുന്ന സംഘം പിടിയിൽ. പയ്യന്നൂർ വെള്ളൂർ സ്വദേശികളായ വിപിൻ കുമാർ (30), ശരത് ബാബു (22) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ജപ്പാൻ ആസ്ഥാനമായ യോനെക്സ് കമ്പനിയുടെ വ്യാജ ഷട്ടിൽ കോക്ക് നിർമിച്ച് സ്പോർട്സ് കടകളിലും മറ്റും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളെയാണു പോലീസ് അതിവിദഗ്ധമായി കസ്റ്റഡിയിലെടുത്തത്.
യോനെക്സിന്റേത് എന്ന പേരിൽ വ്യാജസാധനങ്ങൾ കടയുടമകളെ തെറ്റിദ്ധരിപ്പിച്ച് ചിലർ വിതരണം ചെയ്യുന്നുണ്ടെന്ന് കമ്പനിഅധികൃതർ സിഐ രത്നകുമാറിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന സിഐയുടെ സ്ക്വാഡിലെ യോഗേഷ് വ്യാജ ഉത്പന്നവിതരണക്കാരെ ബന്ധപ്പെടുകയായിരുന്നു. ഷട്ടിലുകളുമായി കണ്ണൂർ ടൗണിലെത്തിയാൽ വാങ്ങാമെന്നും ഉടൻതന്നെ പണം നൽകാമെന്നും ഇവരോടു പറഞ്ഞു. തുടർന്നു കാറിൽ വ്യാജ ഉത്പന്നങ്ങളുമായി എത്തിയ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ ഷട്ടിലുകൾ വ്യാജമായി നിർമിച്ചു വിതരണം ചെയ്യുന്നതാണെന്ന് ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ആറ് ഷട്ടിൽ കോക്കുകൾ ഉൾപ്പെടുന്ന യഥാർഥ ബ്രാൻഡിന്റെ ഒരു ട്യൂബിന് 700 രൂപയോളമാണു വില. എന്നാൽ 310 രൂപ മാത്രം നിർമാണച്ചെലവ് വരുന്ന വ്യാജ ഉത്പന്നം യഥാർഥമാണെന്നു വിശ്വസിപ്പിച്ചാണ് വ്യാജന്മാർ കടകളിൽ വില്പന നടത്തിവന്നത്. ഇവരിൽനിന്നു 120 കെയ്സ് വ്യാജ ഷട്ടിലും പിടികൂടി. സംഘത്തിലെ മറ്റു രണ്ടുപേരെകൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനവ്യാപകമായി ബ്രാൻഡഡ് കമ്പനികളുടെ വ്യാജ ഉത്പന്നങ്ങൾ വിതരണംചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് കണ്ണൂരിൽ കസ്റ്റഡിയിലായതെന്നാണു വിവരം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വ്യാജ ഷട്ടിൽ കോക്ക്: വിതരണസംഘം പിടിയിൽ
01:58 AM Feb 24, 2018 | Deepika.com