നെടുന്പാശേരി: വിമാനകന്പനിയുടെ അനാസ്ഥമൂലം നെടുന്പാശേരി വിമാനത്താവളത്തിൽ 12 അന്താരാഷ്ട്ര യാത്രക്കാർ അനുഭവിക്കേണ്ടിവന്നതു 20 മണിക്കൂറോളം നീണ്ട നരകയാതന. വ്യാഴാഴ്ച വൈകുന്നേരം 4.10ന് പുറപ്പെടേണ്ട ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനത്തിൽ ഓക്ലൻഡിലേക്കു പോകാനെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള 12 യാത്രക്കാർക്കാണു കടുത്ത ദുരനുഭവമുണ്ടായത്. ഈ വിമാനം കൊളംബോയിൽനിന്നു നെടുന്പാശേരിയിലേക്കു വരുന്പോൾ ആകാശത്തുവച്ചു പക്ഷിയിടിച്ചു.
നെടുന്പാശേരിയിൽ ഇറങ്ങിയ വിമാനം വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ സാങ്കേതിക തകരാർ കണ്ടെത്തുകയും യാത്ര റദ്ദാക്കുകയും ചെയ്തു. കൊളംബോയിലേക്ക് ഈ വിമാനത്തിൽ പോകേണ്ടിയിരുന്നത് 164 പേരായിരുന്നു.
ഓക്ലൻഡിലേക്കുള്ള 12 പേർ ഒഴിയെ മറ്റെല്ലാവരെയും രാത്രി മറ്റു ഫ്ളൈറ്റുകളിൽ കയറ്റിവിട്ടു. ഓക്ലൻഡിലേക്കുള്ള യാത്ര ക്കാരെ രാത്രിതന്നെ എമിറേറ്റ്സിന്റെ ഫ്ളൈറ്റിൽ ദുബായ് വഴി കയറ്റിവിടാമെന്ന് അറിയിച്ചു. എന്നാൽ എമിറേറ്റ്സിന്റെ വിമാനത്തിൽ ഇവരെ കയറ്റിയില്ല. ഹോട്ടലിലേക്കു മാറ്റുന്നതിനോ വീടുകളിൽ എത്തിക്കുന്നതിനോ നടപടികൾ കൈക്കൊണ്ടുമില്ല. വിമാനത്താവളത്തിൽതന്നെ ഇവർക്ക് ഇരിക്കേണ്ടിവന്നു.
അന്താരാഷ്ട്ര യാത്രക്കാരായതിനാൽ വിമാനം പുറപ്പെടുന്നതിനു മൂന്നു മണിക്കൂർ മുന്പു വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ ഇവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇന്നലെ രാവിലെ 11.55ന് ഖത്തർ എയർവേസിന്റെ വിമാനത്തിൽ ദോഹയ്ക്കാണ് പിന്നീടിവരെ കയറ്റിവിട്ടത്.
ഓക്ലൻഡിലേക്കുള്ള യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇവർക്കു താമസസൗകര്യം നൽകിയില്ലെന്നു മാത്രമല്ല സമയത്തു ഭക്ഷണം എത്തിച്ചുനൽകാൻ പോലും അധികൃതർ തയാറായില്ലെന്നും പരാതിയുണ്ട്. അന്താരാഷ്ട്ര യാത്രക്കാർക്കു നിശ്ചിതസമയം കഴിഞ്ഞാൽ ഹോട്ടലിൽ താമസസൗകര്യവും വിമാനത്താവളത്തിൽനിന്നു മുറിയിൽ പോയിവരാനുള്ള സൗകര്യവും എയർലൈൻസ് ക്രമീകരിക്കണമെന്നാണു ചട്ടം.
അതല്ലെങ്കിൽ വീട്ടിൽ പോയി വരുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.
എന്നാൽ ഓക്ലൻഡ് യാത്രക്കാർക്ക് ഇതൊന്നും ഏർപ്പെടുത്താൻ വിമാന കന്പനി അധികൃതർ തയാറായില്ല.
പക്ഷിയിടിച്ചു വിമാനം റദ്ദാക്കി: നെടുന്പാശേരിയിൽ യാത്രക്കാർ വലഞ്ഞത് 20 മണിക്കൂർ
01:43 AM Feb 24, 2018 | Deepika.com