കോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടു പാർട്ടികൾ നടത്തുന്ന റബർ പ്രഖ്യാപനങ്ങളുടെയും പ്രസ്താവനകളുടെയും കാപട്യം കർഷകർ തിരിച്ചറിയണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ. റബർ വിലത്തകർച്ച പഠിക്കാൻ കർമ്മസേന രൂപീകരിക്കുമെന്ന പ്രഖ്യാപനം വിചിത്രമാണ്.
ബജറ്റുകളിൽ റബറിനെ തള്ളിപ്പറഞ്ഞിട്ടു കർമ്മസേന രൂപീകരിക്കുന്നതിൽ അർഥമില്ല. റബറിനെ കാർഷികോല്പന്നമാക്കി ഇറക്കുമതി നിയന്ത്രിക്കുന്നതിൽ ഒരു ശ്രമവും നടത്തുന്നില്ല. ലോകവ്യാപാരസംഘടന കരാറിനെ പഴിചാരി രക്ഷപെടുന്നതു വിചിത്രമാണ്. ഒരു വ്യാപാരക്കരാറും അന്തിമമല്ല. തിരുത്തലുകൾക്ക് വിധേയമാണ്. വ്യാപാരക്കരാറുകളിൽനിന്നു പല വികസിതരാജ്യങ്ങളും പിന്മാറുന്നത് ഇന്ത്യയും മാതൃകയാക്കേണ്ടതാണ്.
റബറിനെ വ്യവസായ അസംസ്കൃത വസ്തുവായി ലിസ്റ്റ് ചെയ്യിച്ചതും ചുങ്കം ലാറ്റക്സ് ഒഴികെ 25 ശതമാനം തീരുമാനിച്ചതും കോണ്‍ഗ്രസിന്റെ നരസിംഹറാവു സർക്കാരാണ്. വ്യാപാരക്കരാറുകളിൽ തിരുത്തലുകൾ നടത്താൻ ലോകവ്യാപാരസംഘടനയുടെ മന്ത്രിതലസമ്മേളനങ്ങളിൽ അംഗരാജ്യങ്ങളുടെ അംഗീകാരംവേണമെന്നേയുള്ളു. 2015ൽ നെയ്റോബിയിലും 2017 ൽ അർജന്റീനയിലും നടന്ന സമ്മേളനങ്ങളിൽ കേന്ദ്രം ഇതിനു തയാറായിട്ടില്ല. നിലവിലുള്ള വ്യവസ്ഥകൾ വഴി ആന്റി ഡന്പിംഗ് ഡ്യൂട്ടി, സെയ്ഫ് ഗാർഡ് ഡ്യൂട്ടി, അടിസ്ഥാന ഇറക്കുമതിവില എന്നിവ പ്രഖ്യാപിച്ച് ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മനസുവച്ചാൽ മാത്രംമതി. അടിസ്ഥാനവില പ്രഖ്യാപിച്ച് വിപണിയിൽനിന്ന് നേരിട്ടു റബർ സംഭരിക്കണം. ഇതിനെല്ലാം വ്യവസ്ഥകൾ റബർ ആക്ടിൽ നിലവിലുണ്ടെന്നു വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
രാഷ്ട്രീയക്കാരുടെ റബർ സ്നേഹം കാപട്യം: ഇൻഫാം
01:24 AM Feb 24, 2018 | Deepika.com