തൃശൂർ: സിപിഐയുടെ എതിർപ്പുണ്ടെങ്കിലും ഇടതു മുന്നണി വിപുലീകരിക്കണമെന്ന് സിപിഎം. ഐക്യജനാധിപത്യ മുന്നണി വിട്ടുവന്ന കേരള കോണ്‍ഗ്രസ്-എം, എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ-യു എന്നീ കക്ഷികളെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്കു കൊണ്ടുവരണം. സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് ഈ നിർദേശങ്ങൾ.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വിപുലീകരിക്കേണ്ടത് ആവശ്യമാണ്. ഇടതുപക്ഷ ആഭിമുഖ്യം പ്രകടമാക്കി, പരസ്യ നിലപാടെടുത്ത പാർട്ടികളാണ് ജനതാദളും കേരള കോണ്‍ഗ്രസും. ഇരുകക്ഷികളും യുഡിഎഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ നിലപാടുകളോട് എതിർപ്പു പ്രകടിപ്പിച്ചാണ് യുഡിഎഫ് വിട്ടത്. ഇരു പാർട്ടികളും അവരുടേതായ മേഖലകളിൽ സ്വാധീനമുള്ളവരാണ് - റിപ്പോർട്ടിൽ പറയുന്നു.
കേരള കോണ്‍ഗ്രസ്-എമ്മിനെ എൽഡിഎഫിൽ ചേർക്കുന്ന കാര്യത്തിൽ സിപിഐ എതിർപ്പു പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അതിനെ ആരോഗ്യകരമായ വിമർശനമായി കണ്ടാൽമതി. ബിജെപിക്കും വർഗീയരാഷ്ട്രീയത്തിനും എതിരായി പോരാടാൻ എൽഡിഎഫിനെ ശക്തിപ്പെടുത്താവുന്ന ഇടത് ആഭിമുഖ്യമുള്ള എല്ലാ കക്ഷികളേയും ഉൾക്കൊള്ളുന്നതാണ് അഭികാമ്യം. ഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും ഇന്നലെ നടന്ന ചർച്ചകളിൽ അഭിപ്രായം ഉയർന്നു.
ബിജെപിക്കു ബദൽ കോണ്‍ഗ്രസും യുഡിഎഫും അല്ല, സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ആണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തണം. ആ ചുമതല പാർട്ടിക്കുണ്ട്. ആർഎസ്എസും ബിജെപിയും നടത്തുന്ന ജനവിരുദ്ധ നയങ്ങളെയും അതിക്രമങ്ങളെയും നേരിടാൻ എൽഡിഎഫിനേ കഴിയൂ. ആശങ്കയിൽ കഴിയുന്ന മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കാനും ഒപ്പം നിർത്താനും കഴിയണം. ന്യൂനപക്ഷങ്ങളുടെ വികാരങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കണം. ബിജെപി വളർത്തുന്ന വർഗീയതയ്ക്കെതിരേ പോരാടാൻ കേരളത്തിൽ കോണ്‍ഗ്രസിനു കഴിയില്ലെന്നു ന്യൂനപക്ഷങ്ങൾക്കു ബോധ്യപ്പെട്ടതിനാലാണ് എൽഡിഎഫ് വൻഭൂരിപക്ഷത്തോടെ വിജയം നേടിയത്- റിപ്പോർട്ട് വിലയിരുത്തി.
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആരംഭത്തിലോ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ അടിത്തറ കൂടുതൽ കരുത്തുറ്റതാക്കണമെന്ന് ഇന്നലെ പ്രാഥമിക ചർച്ചകളിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. മുന്നണി വിപുലീകരണം ഒരു കക്ഷിമാത്രം തീരുമാനിക്കേണ്ട കാര്യമല്ല.
മുന്നണിയിലെ ഘടകകക്ഷികൾക്കെല്ലാം നിലപാടുകളുണ്ട്. എല്ലാ ഘടകകക്ഷികളുടേയും അഭിപ്രായങ്ങൾ പരിഗണിച്ചു തീരുമാനമെടുക്കാമെന്നും ചില പ്രതിനിധികൾ പറഞ്ഞു. ഇന്നും നാളെയും ചർച്ചകൾ തുടരും. നാളെ വൈകുന്നേരം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചർച്ചകൾക്കു മറുപടി നൽകും. പാർട്ടിയിൽ യുവജനങ്ങൾക്കും സ്ത്രീകൾക്കും കൂടുതൽ സജീവ പങ്കാളിത്തം നൽകുന്ന നയവും പ്രതീക്ഷിക്കാം.
ഫ്രാങ്കോ ലൂയിസ്
സിപിഐയെ തള്ളി സിപിഎം
02:32 AM Feb 23, 2018 | Deepika.com