തൃശൂർ: ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്ഗ്രസിന്റെ സഹായമില്ലാതെ അതു നേടണമെന്ന രാഷ്ട്രീയ പ്രമേയമുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ യോജിക്കാവുന്ന സഖ്യനയങ്ങൾ സ്വീകരിക്കണമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദി, രാഹുൽ എന്നിങ്ങനെയുള്ള വ്യക്തികളല്ല, അവരുടെ നയങ്ങളാണു പ്രധാനം. ജനകീയ നയം വേണോ, കൊള്ളയടിക്കുന്ന നയം വേണോ എന്നതാണു കാര്യം. ജനകീയ നയങ്ങളെ മുന്നിൽനിർത്തിയുള്ള ബദൽ മുന്നേറ്റത്തിനു നേതൃത്വംനൽകാൻ ഇടതുപാർട്ടികൾ ശക്തരാകണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വിഷയത്തിലും പ്രതികരിക്കുന്നില്ല. ബാങ്ക് കുംഭകോണമുണ്ടായപ്പോഴും ഉരിയാടുന്നില്ല. യുപിഎ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ മൗൻമോഹൻ എന്ന് ആക്ഷേപിച്ച നരേന്ദ്ര മോദി ഇപ്പോൾ "മൗനേന്ദ്ര മോദി’യാണെന്നും യെച്ചൂരി പരിഹസിച്ചു. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നീ പേരുകളിൽത്തന്നെ അസാധാരണ സാമ്യമുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ആർഎസ്എസും ബിജെപിയും ചേർന്ന് ഒരുക്കുന്ന വർഗീയ ധ്രുവീകരണമാണു രണ്ടാമത്തേത്. ജനങ്ങൾ എന്തു ഭക്ഷിക്കണം, എന്തു ചിന്തിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവരുടെ നേതൃത്വത്തിലുള്ള സ്വകാര്യ സേനകളാണ്. പശുക്കളുടെ പേരിൽ ദളിതരെ കൊല്ലുന്നു. വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും വർഗീവയത്കരിച്ചു. ഇന്ത്യൻ സംസ്കാരം ഹിന്ദു സംസ്കാരമാണെന്നാണു വ്യാഖ്യാനം. രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളെ ആർഎസ്എസ്വത്കരിച്ചു. തെരഞ്ഞെടുപ്പു കമ്മീഷൻ ഓഫീസിലേക്കും ജുഡീഷറിയിലേക്കും അതിന്റെ അലയൊലികളുയരുന്നുണ്ട്.
ഭീഷണിപ്പെടുത്തിയും വിലയ്ക്കെടുത്തും മാധ്യമങ്ങളെ വരുതിയിലാക്കിയാണു മോദി സർക്കാർ മുന്നേറുന്നത്. അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾക്കു വിധേയമായ വിദേശനയമാണു മോദി പിന്തുടരുന്നത്. അമേരിക്കൻ ബഹുരാഷ്ട്ര കുത്തകകൾക്കാണ് ഇതിന്റെ നേട്ടം. അമേരിക്ക - ഇസ്രായേൽ അച്ചുതണ്ടിന്റെ വാലാക്കി ഇന്ത്യയെ മാറ്റിയിരിക്കുന്നു. അമേരിക്കൻ വിരുദ്ധ നിലപാടുള്ള രാഷ്ട്രങ്ങളുടെ ശത്രുത സമ്പാദിക്കാനേ ഇതുകൊണ്ടു കഴിയൂ - യെച്ചൂരി പറഞ്ഞു.
ഉൾപാർട്ടി ജനാധിപത്യമാണു സിപിഎമ്മിന്റെ കരുത്ത്. കരട് രാഷ്ട്രീയപ്രമേയം അതിന്റെ ഉത്പന്നമാണ്. ചർച്ചകളെ ചില മാധ്യമങ്ങളും പാർട്ടികളും ദുർവ്യാഖ്യാനം ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ബിജെപിക്കെതിരേ യോജിച്ച സഖ്യം വേണം: യെച്ചൂരി
02:32 AM Feb 23, 2018 | Deepika.com