തൊടുപുഴ: വേനൽ കടുത്തതോടെ ആനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങുമെന്ന ഭീതിയിൽ വനാതിർത്തിയിലെ ഗ്രാമീണർ. വനത്തിലെ ജലസ്രോതസുകൾ വറ്റുന്നതോടെയാണ് കുടിവെള്ളം തേടിയും ഭക്ഷണം തേടിയും ആനകൾ നാട്ടിലേക്ക് ഇറങ്ങാറുള്ളത്. പാലക്കാട്-തൃശൂർ മേഖലയിൽ നാട്ടിലിറങ്ങിയ ആനകളെ തുരത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇടുക്കിയിലെ മലയോരമേഖലകളിലും പ്രത്യേകിച്ച് മറയൂർ, മൂന്നാർ, രാജാക്കാട് മേഖലകളിൽ കാട്ടാന ശല്യമുണ്ട്. വനംവകുപ്പ് കാട്ടിൽ വന്യജീവികൾക്കു കുളങ്ങളും തടയണകളും നിർമിക്കാൻ തുടക്കമിട്ടിരുന്നെങ്കിലും പലതും കാട്ടാനകൾ തന്നെ തകർത്തു.
അതുപോലെ നിർമിച്ചവയിൽ ഭൂരിഭാഗത്തിലും വെള്ളം എത്തിക്കാനും വനംവകുപ്പിനു സാധിച്ചിട്ടില്ല. സീസണിൽ മാത്രമേ ഈ പദ്ധതി വിജയിക്കൂ. വേനൽകാലത്ത് ആറുകൾ പോലും വറ്റിപ്പോകുന്പോൾ വനമേഖലയിലെ കുളങ്ങളിൽ വെള്ളം സംരക്ഷിക്കുക അസാധ്യമാണ്. മറയൂർ ഡിവിഷനു കീഴിൽ രണ്ടു ലക്ഷം രൂപയോളം ചെലവഴിച്ച് ആറു കുളങ്ങൾ വന്യജീവികൾക്കായി കുഴിച്ചിരുന്നു. ഇല്ലാക്കാട്, മഞ്ഞപ്പെട്ടി, മാട്ടുമന്ത, കരിന്പാറ എന്നിവിടങ്ങളിലാണ് കുളം. അതിർത്തി പ്രദേശമായ ആനമല ടൈഗർ റിസർവിന്റെ ഭാഗമായ വനമേഖലയിൽ ടാങ്കർലോറിയിൽ വെള്ളമെത്തിക്കുന്ന കാര്യം തമിഴ്നാട് വനംവകുപ്പ് ആലോചനയിലാണ്. എന്നാൽ, ഭൂരിപക്ഷം വനമേഖലയിലും ഇതു പ്രായോഗികമല്ല. ആനകൾ നാട്ടിലിറങ്ങാതെ ചെറുക്കാൻ പ്രായോഗികമായ പദ്ധതികൾ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വനപ്രദേശത്തോടുചേർന്നു സ്ഥിതി ചെയ്യുന്ന വീടുകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നതു തടയുന്നതിനു വനാതിർത്തിയിൽ സൗരോർജ വൈദ്യുതി വേലികൾ, ആനപ്രതിരോധ കിടങ്ങുകൾ, ആന പ്രതിരോധമതിലുകളുടെ നിർമാണം, പുറത്തു വരുന്ന ആനകളെ വനത്തിനുള്ളിലേക്കു തെളിച്ചുവിടുന്നതിനുള്ള സംവിധാനത്തോടെ റാപ്പിഡ് റെസ്പോണ്സ് ടീമുകൾ രൂപീകരിക്കൽ, പ്രശ്നക്കാരായ ആനകളെ മയക്കി റേഡിയോ കോളർ ഘടിപ്പിച്ച് സഞ്ചാരപഥം നിരീക്ഷിച്ച് വനാതിർത്തിയിലെ താമസക്കാർക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവ പൂർണമായും ഒരുക്കിയിട്ടില്ല.
മൂന്നാർ, മറയൂർ മേഖലകളിൽ ഒരു വർഷത്തിനുള്ളിൽ ആനയുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ നാലുപേർക്കു ജീവൻ നഷ്ടപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പൊന്തക്കാട് മേഖലയിൽ 26 വയസുള്ള അന്ധയായ യുവതിയെ കാട്ടാന കുത്തിക്കൊന്നതു നാടിനെ ഞെട്ടിച്ചിരുന്നു. കൂടാതെ കൃഷിനാശം സംബന്ധിച്ച് 175 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, മൂന്നാറിൽ കഴിഞ്ഞ വർഷം ആറു കാട്ടാനകൾ ചരിഞ്ഞു.
ജോണ്സണ് വേങ്ങത്തടം
ആന വരവ് പേടിച്ചു ജനം, വനംവകുപ്പിനു മൗനം
02:16 AM Feb 23, 2018 | Deepika.com