കൊച്ചി: ഇരുന്നൂറു കോടിയോളം രൂപയുടെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഫിനോമിനൽ കന്പനിയുടെ രണ്ടു ഡയറക്ടർമാരെകൂടി മുംബൈയിൽനിന്നു ക്രൈംബ്രാഞ്ച് പിടികൂടി. വെസ്റ്റ് മുംബൈ ഗോറായിയിലെ ജോസഫ് റാഫേൽ മാളിയേക്കൽ ( 51), മുംബൈ മാലാട് ഈസ്റ്റിലെ വിലാസ് നർക്കർ (42) എന്നിവരെയാണ് എറണാകുളം ക്രൈംബ്രാഞ്ച് ഒസിഡബ്ലിയു-രണ്ട് പോലീസ് സൂപ്രണ്ട് പി.എൻ. ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ചാലക്കുടി കേന്ദ്രമായി കഴിഞ്ഞ 27 വർഷമായി പ്രവർത്തിച്ചുവന്നിരുന്ന ഫിനോമിനൽ കന്പനി, ഒൻപതു വർഷം കാലാവധി കഴിഞ്ഞാൽ ഇരട്ടി തുക നൽകാമെന്നും മെഡിക്ലെയിം ആനുകൂല്യങ്ങൾ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു നിക്ഷേപങ്ങൾ സ്വീകരിച്ചു തട്ടിപ്പു നടത്തിയതായാണു പരാതി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെ പൊതുജനങ്ങളിൽനിന്നു 2014 മുതൽ 200 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചശേഷം ആനുകൂല്യങ്ങൾ നൽകാതെ കഴിഞ്ഞ വർഷം ആദ്യം കന്പനി പൂർണമായും അടച്ചുപൂട്ടി പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
ഇതേത്തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കന്പനിക്കെതിരേ മൂവായിരത്തിലേറെ പരാതികൾ ഉണ്ടായി. അന്വേഷണത്തിൽ രണ്ടു ഡയറക്ടർമാരെ കഴിഞ്ഞ സെപ്റ്റംബറിൽ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. രണ്ടുപേർകൂടി പിടിയിലായതോടെ അറസ്റ്റ് നാലായി. ഇപ്പോൾ പിടിയിലായവർക്കെതിരേ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി അൻപതോളം കേസുകൾ നിലവിലുണ്ട്.
കന്പനികളുടെ കേന്ദ്ര ഓഫീസ് ചാലക്കുടിയിൽ ആയിരുന്നതിനാൽ ചാലക്കുടി പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനാൽ പ്രതികളെ ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളുടെ പേരുകളിലുള്ള വസ്തുവകകൾ കണ്ടുകെട്ടുന്നതിനു നടപടികൾ സ്വീകരിച്ചുവരുന്നതായും അധികൃതർ വ്യക്തമാക്കി.
200 കോടിയുടെ തട്ടിപ്പ്: ഫിനോമിനൽ കന്പനിയുടെ രണ്ടു ഡയറക്ടർമാർകൂടി പിടിയിൽ
02:16 AM Feb 23, 2018 | Deepika.com