തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷനും മത്സ്യബന്ധന മേഖല സംയുക്ത സമരസമിതിയും സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
ഇന്ധനവില വർധന കുറച്ചു കൊണ്ടു മത്സ്യബന്ധമേഖലയെ സംരക്ഷിക്കുക, ട്രോളറുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ നൽകുന്ന ഡീസൽ സബ്സിഡി യന്ത്രവൽകൃത മത്സ്യബന്ധനമേഖലയ്ക്കും നൽകുക, ബോട്ട് പരിശോധനയുടെ പേരിൽ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ ഉണ്ടായ സംഭവങ്ങളുടെ പേരിൽ മത്സ്യത്തൊഴിലാളികളുടെ പേരിലെടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, കെഎംഎഫ്ആർഐ ആക്ട് ഭേദഗതിയുടെ അടിസ്ഥാനത്തിൽ പിഴശിക്ഷ 25,000 രൂപയിൽ നിന്നു രണ്ടര ലക്ഷമാക്കി ഉയർത്തിയ നടപടി പിൻവലിക്കുക, ഓഖി ദുരന്തത്തിൽ പൂർണമായും ഭാഗികമായും നഷ്ടം സംഭവിച്ച എല്ലാ യാനങ്ങൾക്കും അപകടം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും അടിയന്തരമായി സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഇന്നലെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്.
പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പങ്കെടുത്തു. ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ്, ജനറൽ സെക്രട്ടറി ജോസഫ് കുളപ്പുരയ്ക്കൽ, രക്ഷാധികാരി ചാർളി ജോസഫ്, മുൻ എംപി കെ.പി. ധനപാലൻ, മത്സ്യഫെഡ് മുൻ ചെയർമാൻ ദിനകരൻ, നേതാക്കളായ ഡൊമാനിക് ആന്റണി, അലോഷ്യസ്, ജോസഫ് ജോസഫ്, ഫാ. ക്ലാരറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
മത്സ്യബന്ധനമേഖലയെ സംരക്ഷിക്കണം; സംയുക്ത സമരസമിതി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
02:16 AM Feb 23, 2018 | Deepika.com