കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അക്രമികൾ സഞ്ചരിച്ച കാർ വാടകയ്ക്കെടുത്തത് തളിപ്പറമ്പിൽനിന്നാണെന്ന് കസ്റ്റഡിയിലുള്ള സിപിഎം പ്രവർത്തകൻ ആകാശിന്റെ മൊഴി.
കൊലപാതകം നടക്കുന്നതിന് ഒരു ദിവസം മുമ്പ് ആകാശ് തളിപ്പറമ്പിലെത്തിയതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച വാഹനം പോലീസ് തിരിച്ചറിയുകയും ചെയ്തു.
എന്നാൽ കൂട്ടുപ്രതികളെ പിടികൂടിയാൽ മാത്രമേ, വാഹനം കണ്ടെത്താൻ കഴിയുകയുള്ളൂവെന്നാണു പോലീസ് നല്കുന്ന സൂചന. ശുഹൈബ് വധക്കേസിൽ സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി അറസ്റ്റിലായ പ്രതികളുടെ മൊഴികൾ വ്യാഴാഴ്ച പുറത്തുവന്നിരുന്നു. കേസില്‍ ഡമ്മി പ്രതികളെ നല്‍കാമെന്നു പാര്‍ട്ടി ഉറപ്പുനല്‍കിയിരുന്നതായി അറസ്റ്റിലായ ആകാശ് തില്ലങ്കേരി പോലീസിന് മൊഴി നല്കി. പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആകാശ് വെളിപ്പെടുത്തിയത്.
അതേസമയം, മകനെ പോലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ശുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവ് എം.വി. രവീന്ദ്രൻ പറഞ്ഞു. ശുഹൈബ് ആക്രമിക്കപ്പെടുന്ന സമയത്ത് മകൻ തില്ലങ്കേരികാവുംപടിയിലെ കുഴിമ്പിലാൻകണ്ടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുകയായിരുന്നു. രാത്രി ക്ഷേത്രത്തിൽ അന്നദാനമുണ്ടായിരുന്നതിനാൽ ഭക്തർക്ക് ഭക്ഷണം വിളമ്പാൻ മകനുമുണ്ടായിരുന്നു. സിപിഎം തില്ലങ്കേരി മുൻ ലോക്കൽ കമ്മിറ്റിയംഗമായ രവീന്ദ്രൻ പറഞ്ഞു.
തൊടുപുഴയിൽ ഇന്റീരിയർ ഡിസൈനിംഗിനു പഠിക്കുന്ന മകൻ ആകാശ് അവിടേക്കുപോകാൻ ഒരുങ്ങുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പേരാവൂർ സ്റ്റേഷനിലേക്ക് വിളിപ്പിച്ചായിരുന്നു അറസ്റ്റ്. പാർട്ടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിനുപിന്നിൽ.
അക്രമിസംഘത്തിൽ ആകാശില്ലെന്ന് ശുഹൈബ് ആക്രമിപ്പെട്ട സമയത്ത് പരിക്കേറ്റയാൾതന്നെ പറഞ്ഞിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണു പോലീസ് അന്വേഷണം നടത്തുന്നത്. പാർട്ടി നേതാക്കളെ സംഭവം അറിയിച്ചിരുന്നെങ്കിലും എങ്ങനെയാണു തങ്ങൾ ഇടപ്പെടുകയെന്നായിരുന്നു മറുപടിയെന്നും മകനെ പോലീസ് കള്ളക്കേസിൽ കുടുക്കിയത് എന്തിനാണെന്ന് അറിയില്ലെന്നും പിതാവ് രവീന്ദ്രൻ പറഞ്ഞു.
ശുഹൈബ് വധം: കാർ വാടകയ്ക്ക് എടുത്തത് തളിപ്പറമ്പിൽനിന്ന്
02:15 AM Feb 23, 2018 | Deepika.com