കണ്ണൂർ: ശുഹൈബ് വധക്കേസിലെ പ്രതികളെ തേടി പാർട്ടി ഗ്രാമമായ മുടക്കോഴി മലയിൽ റെയ്ഡ് നടത്തിയ മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പി. രാജേഷ് അവധിയിൽ പ്രവേശിച്ചത് വിവാദമാകുന്നു. ഇതോടെ എസ്ഐയുടെ അവധി പോലീസിനകത്തും രാഷ്ട്രീയ ചർച്ചയായി മാറിക്കഴിഞ്ഞു.
ശുഹൈബ് കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പു സിപിഎം കേന്ദ്രങ്ങളിൽ എസ്ഐ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ബോംബുകളും മാരകായുധങ്ങളും പിടിച്ചെടുത്തിരുന്നു. ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവർ അറസ്റ്റിലായ ദിവസംതന്നെ എസ്ഐ രാജേഷ് അവധിയിൽ പോകുകയായിരുന്നു. സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് എസ്ഐ അവധിയിൽ പോയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്.
കുറച്ചുമാസങ്ങൾക്കുമുമ്പു ഫേസ്ബുക്കിൽ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ മുഴക്കുന്നിലെ സിപിഎം പ്രവർത്തകനെ രാജേഷ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതറിഞ്ഞ് പേരാവൂരിലെ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തുകയും എസ്ഐയെ അസഭ്യം പറയുകയും ചെയ്തത് പ്രതിഷേധമുയർത്തി. സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തിരുന്നു. തുടർന്ന് എസ്ഐയെ കോഴിക്കോട് റൂറലിലേക്ക് സ്ഥലംമാറ്റി.
എന്നാൽ മുഴക്കുന്നിലേക്ക് എസ്ഐയെ തിരികെനിയമിക്കണമെന്നു സിപിഎം ഒഴികെയുള്ള രാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടു. മറ്റു മാർഗമില്ലാതെ എസ്ഐയെ മുഴക്കുന്നിൽ തിരികെ നിയമിക്കുകയായിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ എസ്ഐ രാജേഷിന്റെ നേതൃത്വത്തിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ ഇരുപതോളം തവണയാണ് റെയ്ഡ് നടത്തുകയും ആയുധങ്ങൾ പിടികൂടുകയും ചെയ്തിരുന്നത്.
ശുഹൈബ് വധം: പ്രതികളെ പിടികൂടിയ എസ്ഐയെ അവധിയെടുപ്പിച്ചതു വിവാദമായി
01:55 AM Feb 23, 2018 | Deepika.com