തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വഴി കെഎസ്ആർടിസി പെൻഷൻകാരുടെ പെൻഷൻ വിതരണം ഇന്നലെ ആരംഭിച്ചു. സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിച്ചവരിൽ 60 ശതമാനത്തോളം പേരുടെ അക്കൗണ്ടുകളിലാണ് പെൻഷൻ തുകയെത്തിയത്. ഇവർക്ക് ഫെബ്രുവരി വരെയുള്ള കുടിശിക തീർത്തുലഭിച്ചു. എന്നാൽ മിക്ക സഹകരണ ബാങ്കുകൾക്കും എടിഎം സംവിധാനമില്ലാത്തതിനാൽ പെൻഷൻകാർക്ക് തുക പിൻവലിക്കാൻ സാധിച്ചിട്ടില്ല.
ഇന്നലെ ഉച്ചകഴിഞ്ഞാണ് അക്കൗണ്ടുകളിൽ തുക എത്തിത്തുടങ്ങിയത്. അതിനാൽ വളരെ കുറച്ചുപേർക്കു മാത്രമാണ് ബാങ്കുകളിലെത്തി തുക കൈപ്പറ്റാൻ സാധിച്ചത്. ആകെയുള്ള പെൻഷൻകാരിൽ പകുതിയോളം പേർക്കുമാത്രമാണ് സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളത്.
തിരുവനന്തപുരത്തു മാത്രം അഞ്ഞൂറോളം പേരാണ് ഇനിയും അക്കൗണ്ട് തുടങ്ങാനുള്ളത്. 50 ശതമാനത്തോളം പെൻഷൻകാർ ഇനിയും അക്കൗണ്ട് തുടങ്ങാനുണ്ടെന്നാണ് പെൻഷൻകാരുടെ സംഘടനാപ്രതിനിധികൾ നൽകുന്ന വിവരം.
ശാരീരിക അവശതകളും മറ്റ് അസൗകര്യങ്ങളുമുള്ളവർക്ക് ബാങ്കുകളിലെത്തി അക്കൗണ്ട് ആരംഭിക്കാനായിട്ടില്ല. പെൻഷൻകാർക്ക് അക്കൗണ്ട് തുടങ്ങാൻ പല സഹകരണ സംഘങ്ങളിലും ബുദ്ധിമുട്ട് നേരിടുന്നുമുണ്ട്. ചില സംഘങ്ങൾ സീറോ ബാലൻസ് അക്കൗണ്ട് നൽകുമ്പോൾ 500 രൂപവരെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നു പറയുന്ന സഹകരണബാങ്ക് ശാഖകളുമുണ്ട്.
28 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. പെൻഷൻ ലഭിച്ചവരുടെ വിവരങ്ങൾ ഒത്തുനോക്കുന്നതിനുള്ള നടപടികൾ ചീഫ് ഓഫീസിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ സൂക്ഷ്മപരിശോധന പിന്നീട് യൂണിറ്റുകളിൽ നടക്കും.
സഹ. ബാങ്കുകളിലൂടെയുള്ള കെഎസ്ആർടിസി പെൻഷൻ വിതരണം ആരംഭിച്ചു
01:55 AM Feb 23, 2018 | Deepika.com