ജറുസലം തീർത്ഥാടനം-12/ ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർക്കെതിരേയും അവർ മൂലമുണ്ടാകുന്ന തിന്മകൾക്കെതിരേയും വിശ്വാസികൾക്കു മുന്നറിയിപ്പ് നല്കുന്ന പുതിയ നിയമത്തിലെ ശ്രദ്ധേയമായ ഭാഗമാണു പത്രോസിന്റെ ലേഖനത്തിലുള്ളത്. വിശുദ്ധ ലിഖിതത്തിലെ പ്രബോധനങ്ങൾ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിലുള്ളതല്ല. എന്തുകൊണ്ടെന്നാൽ പ്രവചനങ്ങൾ ഒരിക്കലും മാനുഷികചോദനയാൽ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചവയാണ്. ’’വിശുദ്ധഗ്രന്ഥങ്ങളിലെ സന്ദേശം കൃത്യമായി നിർവചിക്കാനും പഠിപ്പിക്കാനമുള്ള അധികാരം സഭയുടെ പ്രബോധനാധികാരത്തിലാണെന്നും സഭയോടു ചേർന്നു വിശുദ്ധ ഗ്രന്ഥവ്യാഖ്യാനം നടത്താനുള്ള ഉത്തരവാദിത്വം സഭാതനയർക്കുണ്ടെന്നും വിശുദ്ധ പത്രോസിന്റെ ഉപദേശം അർഥമാക്കുന്നു.
ഈ അവസരത്തിൽ വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തെക്കുറിച്ചുള്ള ചില നല്ല സൂചനകൾ നമുക്കു മനസിലേയ്ക്കു കൊണ്ടുവരാം. മിലാനിലെ മെത്രാനായിരുന്ന വിശുദ്ധ അംബ്രോസ് തന്റെ ലേഖനത്തിലൂടെ ഓർമിപ്പിക്കുന്നു: ’’നാം ദൈവവചനം വിശ്വാസത്താൽ സ്വീകരിക്കുകയും സഭയോടുകൂടെ അതു വായിക്കുകയും ചെയ്യുന്പോൾ നാം ഒരിക്കൽകൂടി ദൈവത്തോടൊപ്പം തോട്ടത്തിലൂടെ നടക്കുന്നു.’’ വചനം മനസിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും തെറ്റുപറ്റാതിരിക്കാൻ സഭയോടു ചേർന്നുള്ള വായന സഹായകമാകുമെന്നു സാരം.
അതുപോലെതന്നെ വിശുദ്ധഗ്രന്ഥം മുഴുവൻ ദൈവനിവേശിതമാണെന്നും വിശ്വാസത്തിൽ നിന്നു വായനയും വ്യാഖ്യാനവും ആരംഭിക്കണമെന്നും വായനക്കാരിൽനിന്നു മറഞ്ഞിരിക്കുന്ന മറ്റ് അർഥതലങ്ങൾ ഗ്രഹിക്കാൻ പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി പ്രാർഥിക്കണമെന്നും അലക്സാണ്ട്രിയായിലെ ചിന്തകനായ ഒരിജൻ അഭിപ്രായപ്പെടുന്നതു ശ്രദ്ധേയമാണ്. അടിയുറച്ച വിശ്വാസവും പ്രാർഥനയും വായനക്കാർക്കും വ്യാഖ്യാതാക്കൾക്കും ആവശ്യമാണ്. അതു പ്രാർഥനയിൽനിന്ന് ആരംഭിക്കുകയും പ്രാർഥനയോടെ അവസാനിക്കുകയും ചെയ്യട്ടെ.
ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നത് വിശുദ്ധഗ്രന്ഥം മുഴുവൻ ക്രമമായും യുക്താനുസൃതമായും വായിക്കണമെന്നും സ്വാർഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുകയും വേണമെന്നാണ്. വാക്യങ്ങൾ ഒറ്റയായി എടുത്ത് തോന്നുന്നതുപോലെ വ്യാഖ്യാനിച്ചു നമ്മുടെ വീടുകളിൽ എത്തുന്നവരെ ശ്രദ്ധിക്കണം. അവർ നമ്മെ വഴിതെറ്റിക്കാൻ എല്ലാ സാധ്യതയുമുണ്ട്. യോഹന്നാന്റെ സുവിശേഷം 24-ാം അധ്യായം എന്നുപറഞ്ഞ് അവർ ആരംഭിക്കുന്പോൾ 24 അധ്യായങ്ങൾ അതിലില്ല എന്നു പറയാനുള്ള അറിവും നമുക്കുണ്ടാകണം. വിശുദ്ധഗ്രന്ഥത്തെ വിശുദ്ധഗ്രന്ഥം കൊണ്ടുതന്നെ വ്യാഖ്യാനിക്കാൻ കഴിയും എന്നു മഹാനായ ഗ്രിഗറി എഴുതുന്പോൾ പുതിയ നിയമം പഴയനിയമത്തിൽ മറഞ്ഞിരിക്കുന്നു; പഴയനിയമം പുതിയനിയമത്തിൽ വെളിവാക്കപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യത്തിലേക്കും അവ തമ്മിലുള്ള ബന്ധത്തിലേക്കും വിരൽ ചൂണ്ടുന്നു. അതിനാൽ അമിതപ്രാധാന്യം ഏതെങ്കിലുമൊരു ഭാഗത്തിനുമാത്രം നല്കിക്കൊണ്ടു വ്യാഖ്യാനിക്കുന്നത് അപകടകരമായ മൗലികവാദങ്ങളിലേക്കു നയിക്കാൻ ഇടയുണ്ടെന്ന കാര്യവും ഓർക്കണം.
വിശുദ്ധഗ്രന്ഥത്തിലെ എല്ലാ ഗ്രന്ഥകർത്താക്കളുടെയും ചുണ്ടുകളിൽ പ്രതിഫലിക്കുന്നത് ഒരേവചനം തന്നെയാണ് - യേശുക്രിസ്തു. വിശുദ്ധ അമ്മത്രേസ്യ പറയുന്നുണ്ടല്ലോ, ’’ വിശുദ്ധലിഖിതങ്ങളിലെ സത്യങ്ങൾ ശരിയായി അറിയാതിരിക്കുന്നതിൽനിന്നാണു ലോകത്തിലെ സകലതിന്മകളും ഉണ്ടാകുന്നത്’’. വിശുദ്ധ അഗസ്റ്റിന്റെ പ്രാർഥന ഉദ്ധരിക്കുന്നതു നല്ലതാണെന്നു തോന്നുന്നു: ’’കലർപ്പില്ലാത്ത ആനന്ദം നിന്റെ വിശുദ്ധ ലിഖിതങ്ങളിൽ ഞാൻ കണ്ടെത്തട്ടെ. അവയുടെ പഠനത്തിൽ എനിക്കു വഞ്ചന പറ്റാതെയും വഞ്ചനക്കു വിധേയനായി ഞാൻ അവയെ ഉപേക്ഷിച്ചു കളയാതെയുമിരിക്കട്ടെ.’’ വിശുദ്ധ അംബ്രോസിന്റെ പ്രസംഗം കേട്ടു ’ മനുഷ്യനെ നിന്റെ രൂപത്തിൽ നീ സൃഷ്ടിച്ചു’ എന്ന ഭാഗത്തെ കൃത്യമായി മനസിലാക്കി മനിക്കേയൻ സിദ്ധാന്തങ്ങളെ ഉപേക്ഷിച്ചു കത്തോലിക്കാവിശ്വാസത്തിലേക്ക് നടന്നുകയറിയ വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഏവർക്കും ഒരു മാതൃകയുമാണ്.
മേൽപ്പറഞ്ഞ അപ്പോസ്തല വചനവും വിശുദ്ധരുടെ ചിന്തകളും മനസിൽ സൂക്ഷിക്കുമ്പോഴും വിശുദ്ധഗ്രന്ഥ വ്യാഖ്യാനം യേശുവിൽനിന്നു തന്നെ പഠിക്കാൻ കഴിയുമെന്നു വിശുദ്ധഗ്രന്ഥം പറഞ്ഞുതരുന്നു. അതിപ്രകാരമാണ്. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരെ ലൂക്കാ സുവിശേഷകൻ പരിചയപ്പെടുത്തുന്നുണ്ട്. ജെറുസലമിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചായിരുന്നു അവർ യാത്രാമധ്യേ സംസാരിച്ചുകൊണ്ടിരുന്നത്. യാത്ര അവസാനിക്കുന്പോൾ അവരോടുകൂടെ നടന്ന യേശു എന്താണു ചെയ്തത്? മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും അവിടുത്തെപ്പറ്റി എഴുതിയിരുന്നതെല്ലാം അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. വ്യാഖ്യാനശേഷം അവരുടെ ആന്തരിക നയനങ്ങൾ തുറക്കപ്പെടുകയും ആ ദിവസങ്ങളിൽ സംഭവിച്ചതു പരാജയമല്ലെന്നും ഒരു സാക്ഷാത്കാരവും പുതിയൊരു തുടക്കവുമാണെന്ന് അവർ തിരിച്ചറിയുകയും ചെയ്തു.
യേശുവിന്റെ നടപടി എല്ലാ വ്യാഖ്യാതാക്കൾക്കുമുള്ള ഒരു മാതൃകയാണ്. ജീവിതയാത്രയിൽ സന്തതസഹചാരിയാകേണ്ട വിശുദ്ധഗ്രന്ഥം യഥായോഗ്യം വായിക്കാനും മനസിലാക്കാനും വ്യാഖ്യാനിച്ചുകൊടുക്കാനും നമുക്കു സാധിക്കണം.
നന്നായി പഠിക്കുക
01:37 AM Feb 23, 2018 | Deepika.com