തൊടുപുഴ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർക്ക് 20 വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ. പതിനെട്ടു വർഷം മുൻപു നടന്ന സംഭവത്തിൽ കോട്ടയം മലയകോട്ടേജിൽ എൻ.എ. നൈനാനെ (65) ആണ് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്.
നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ നെഞ്ചുവേദനയുമായി ചെന്ന നെടുങ്കണ്ടം കുതിരക്കോളനി വാകത്താനത്ത് താഴത്തു വീട്ടിൽ കരുണാകരൻപിള്ള (68) എന്നയാൾ 1999 മേയ് 15ന് ചികിത്സയ്ക്കിടെ മരിച്ച കേസിലാണു നെടുങ്കണ്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി നൈനാൻ ഈ ആശുപത്രിയിൽ ഡോ.ബെഞ്ചമിൻ ഐസക് എന്ന പേരിൽ ആൾമാറാട്ടം നടത്തി ഫിസിഷനായി സേവനമനുഷ്ഠിക്കുകയായിരുന്നു. എംബിബിഎസ്, എംഡി ബിരുദങ്ങൾ ഉള്ളതായാണ് ഇയാൾ ബോർഡിൽ എഴുതിയിരുന്നത്.
കരുണാകരൻ പിള്ളയുടെ മരണത്തിനു ശേഷം ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മെഡിക്കൽ ബിരുദധാരിയായ മറ്റൊരാളും മരിച്ചിരുന്നു. മരണവിവരമറിഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഏതാനും ഡോക്ടർമാർ ആശുപത്രിയിലെത്തി കേസ് ഷീറ്റ് വിശദമായി പരിശോധിച്ചതോടെയാണ് വ്യാജ ഡോക്ടറായ നൈനാന്റെ തട്ടിപ്പ് പുറത്തായത്.
വ്യാജ ഡോക്ടർക്ക് അടിസ്ഥാന യോഗ്യതകൾ പോലും ഇല്ലെന്നു പിന്നീട് നെടുങ്കണ്ടം സി ഐയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ബോധ്യമായി. ചികിത്സയ്ക്കിടെ രോഗികൾ മരിച്ച സംഭവത്തിൽ മറ്റു രണ്ടു കേസുകൾ കൂടി പ്രതിക്കെതിരെ കോടതികളിൽ നടക്കുന്നുണ്ട്.
ഐപിസി 304 (2), 419, 420 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. ആൾമാറാട്ടം നടത്തി രോഗികളെയും ആശുപത്രി മാനേജ്മെന്റിനെയും പ്രതി ചതിച്ചതു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായി ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
പിഴസംഖ്യയിൽ 25,000 രൂപ മരിച്ച കരുണാകരൻപിള്ളയുടെ അനന്തരാവകാശികൾക്കു നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എബി ഡി.കോലോത്ത് ഹാജരായി.
ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവം; വ്യാജഡോക്ടർക്ക് 20 വർഷം തടവും പിഴയും
01:37 AM Feb 23, 2018 | Deepika.com