തിരുവനന്തപുരം: മാർച്ച് ഏഴിന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് 4.41 ലക്ഷം വിദ്യാർഥികൾ. പരീക്ഷാഭവന്റെ കണക്കനുസരിച്ച് 4,41,907 വിദ്യാർഥികളാണു പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയ്ക്കിരിക്കുന്നത് ഈ വർഷമാണ്.
2013-ൽ സംസ്ഥാനത്ത് 4,79,085 വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതിയിയിരുന്നു. 2014-ൽ ഇത് 4,63,686 ആയും 2015ൽ 468243 ആയും 2016-ൽ 4,73,803 ആയും കഴിഞ്ഞ വർഷം 4,55,453 ആയും കുറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 13,536 വിദ്യാർഥികളുടെ കുറവ് ഇക്കൊല്ലമുണ്ട്.
2013 മുതൽ 17 വരെയുള്ള വർഷങ്ങളിൽ ഏറ്റവും കൂടുതൽ വിജയശതമാനം ഉണ്ടായത് 2015ലാണ്- 98.57 %. ആ വർഷം 4,68,243 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നതിൽ 4,61,542 പേർ ഉപരിപഠനാർഹരായി.
കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 2014 ലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്- 533. 2013-ൽ 157 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്.
എ ഗ്രേഡ് ഏറ്റവും കൂടുതൽ ലഭിച്ചത് 2016 ലാണ്- 49,081. 2013 മുതലുള്ള അഞ്ചു വർഷങ്ങളിൽ ഏറ്റവും കുറവ് വിജയശതമാനം 2014 ലായിരുന്നു. അന്നു പരീക്ഷയ്ക്കിരുന്ന 4,63,686 വിദ്യാർഥികളിൽ 4,42,678 വിദ്യാർഥികളാണ് ഉപരിപഠന യോഗ്യത നേടിയത്- 92.81 %. ഈ വർഷം കേരളത്തിലും സംസ്ഥാനത്തിന്റെ പുറത്തുമായി മൂവായിരത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തോമസ് വർഗീസ്
പത്താംക്ലാസ് പരീക്ഷയ്ക്ക് ഇക്കുറി 4.41 ലക്ഷം വിദ്യാർഥികൾ
01:37 AM Feb 23, 2018 | Deepika.com