തിരുവനന്തപുരം : ഇടതുമുന്നണി സർക്കാരിനെതിരേ പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനം ഇന്നു മുതൽ ചേരുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും ആവർത്തിക്കും.
സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന വിമർശനമാണു ജില്ലാ സമ്മേളനങ്ങളിൽ ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ കണ്ണൂരിൽപോലും ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ചർച്ചയാണു നടന്നത്. ലൈഫ് പദ്ധതിയുടെ പരാ ജയവും സംസ്ഥാനസമ്മേളനത്തി ൽ ചർച്ചയാകും.
പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ് ആരോപണവും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും കൂടി ചർച്ചയാകുമ്പോൾ സമ്മേളനം പാർട്ടിയുടെ രാഷ്ട്രീയ പരീക്ഷണവേദികൂടിയാകും. ജില്ലാ സമ്മേളനങ്ങളിൽ സിപിഐക്കു നേരേയുണ്ടായ വിമർശനം സംസ്ഥാന സമ്മേളനത്തിലും ആവർത്തിക്കപ്പെടും.
സിപിഐയേക്കാൾ കെ.എം. മാണിയാണു നല്ലതെന്ന അഭിപ്രായമുള്ള സിപിഎം നേതാക്കളുണ്ട്. ഈ നേതാക്കളാകട്ടെ സിപിഐയുടെ കടുത്ത വിമർശകരുമാണ്. മാണിയെ ഇടതുമുന്നണിയിലെത്തിക്കാൻ ഒരു വിഭാഗം നടത്തുന്ന ശ്രമം വിജയിക്കണമെങ്കിൽ അതിനനുസരിച്ചുള്ള ചർച്ച സമ്മേളനത്തിൽ ഉണ്ടാകണം. അതിനുള്ള തയാറെടുപ്പുകൾ ചില നേതാക്കൾ തുടങ്ങിയിട്ടുമുണ്ട്.
മാണിയെ മുന്നണിയിലെടുത്താൽ തങ്ങൾ കൂടെയുണ്ടാകില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐയെ വേണ്ടെന്നുവച്ചു മാണിയെ സ്വീകരിക്കുന്നത് എളുപ്പമല്ല. ഇതിനു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കൂടി വേണം. സർക്കാരിനു വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഇപ്പോൾ തിടുക്കത്തിൽ മാണിയെ ഇടതുമുന്നണിയിലെടുക്കേണ്ട ആവശ്യമില്ല. ഇതുതന്നെയാകും സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും.
എന്നാൽ, സംസ്ഥാന സമ്മേളനത്തിൽ സിപിഐക്കെതിരേ രൂക്ഷമായ വിമർശനവും മാണിക്കനുകൂലമായ നിലപാടും ഉയർന്നുവന്നാൽ വിഷയം പാർട്ടി കോണ്‍ഗ്രസിനു ശേഷമുള്ള കേന്ദ്ര കമ്മിറ്റിക്കു പരിശോധിക്കേണ്ടി വരും.
കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷ പാർട്ടികളുമായി ഇടതുപക്ഷം യോജിക്കണമെന്ന നിലപാടാണു സിപിഐക്കുള്ളത്. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ പ്രമേയം കഴിഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളിയിരുന്നു. ഇതിനു കാരണമായതു പ്രധാനമായും പാർട്ടി കേരള ഘടകത്തിന്റെ നിലപാടായിരുന്നു. യെച്ചൂരിയുടെ നിലപാടിനൊപ്പമാണു സിപിഐ കേന്ദ്ര നേതൃത്വം. കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ പേരിലും കേരളത്തിൽ ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടലിലാണ്. ഇക്കാര്യവും സിപിഎം സംസ്ഥാന സമ്മേളനത്തിൽ ചർച്ചയാകും.
കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള ബന്ധം വേണ്ടെ ന്നു സിപിഎമ്മും ബന്ധം വേണമെന്നു സിപിഐയും നിലപാടെടുക്കുമ്പോൾ ദേശീയതലത്തിൽ ഇരുപാർട്ടികൾക്കും എങ്ങനെ ഒരുമിച്ചുപോകാനാകുമെന്ന ചോദ്യവും പ്രസക്തമാണ്. സമ്മേളനത്തിൽ കോണ്‍ഗ്രസ് വിഷയത്തിൽ യെച്ചൂരി നൽകുന്ന മറുപടി സിപിഎമ്മിനെ സംബന്ധിച്ചു നിർണായകമാണ്. സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം ഏറെ വിമർശനം കേൾക്കേണ്ടി വരുമെന്നത് ഉറപ്പാണ്.
എം.പ്രേംകുമാർ
ദീപം തെളിച്ചു
തൃശൂർ: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം. ഇന്നലെ വൈകുന്നേരം റാലികളായി തേക്കിൻകാട് മൈതാനിയിൽ എത്തിയ ദീപശിഖ മുഖ്യമന്ത്രി പിണറായി വിജയൻ തെളിച്ചു.
റീജണൽ തിയറ്ററിൽ ഇന്നു രാവിലെ പത്തിനു വി.എസ്. അച്യുതാനന്ദൻ പതാക ഉയർത്തും. തുടർന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനത്തിൽ 87 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കം 566 പ്രതിനിധികളാണു പങ്കെടുക്കുക.
സിപിഎം സംസ്ഥാന സമ്മേളനം ഇന്നു തൃശൂരിൽ തുടങ്ങുന്നു; ഭരണവും ചർച്ചയാകും
02:55 AM Feb 22, 2018 | Deepika.com