കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വിളിച്ചുചേർത്ത സർവകക്ഷി സമാധാനയോഗത്തിൽ വാക്കേറ്റം. മന്ത്രി എ.കെ.ബാലന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. ഇന്നലെ രാവിലെ 10.40 ഓടെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ച യോഗത്തിലാണു നാടകീയ സംഭവങ്ങളുണ്ടായത്. യുഡിഎഫ് എംഎൽഎമാരെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണു യോഗം യുഡിഎഫ് ബഹിഷ്കരിച്ചത്.
സമാധാനയോഗം തുടങ്ങുന്നതിനു മുന്പ് മന്ത്രിമാരായ എ.കെ. ബാലൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ജില്ലാ കളക്ടർ മിർ മുഹമ്മദലി എന്നിവർക്കൊപ്പം കെ.കെ.രാഗേഷ് എംപിയും വേദിയിൽ ഇരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ജനപ്രതിനിധികളെ യോഗത്തിൽ വിളിച്ചിരുന്നോയെന്നു മന്ത്രിയോടു ചോദിച്ചു.
എന്നാൽ, മന്ത്രി മറുപടി പറയുന്നതിനു പകരം തങ്ങളുടെ പാർട്ടിയുടെ പ്രതിനിധിയായിട്ടാണ് കെ.കെ.രാഗേഷ് ഇരിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞതോടെയാണു വാക്കേറ്റം തുടങ്ങിയത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം യുഡിഎഫ്, എൽഡിഎഫ്, ബിജെപി നേതാക്കൾ ഏറ്റുപിടിച്ചതോടെ യോഗം ബഹളത്തിൽ മുങ്ങി. ഇതിനിടെ യുഡിഎഫ് എംഎൽഎമാരായ കെ.സി.ജോസഫും സണ്ണി ജോസഫും കെ.എം.ഷാജിയും ഹാളിലെത്തുകയും തങ്ങളെ ക്ഷണിക്കാത്തതിനെക്കുറിച്ചു മന്ത്രിയോട് ചോദിക്കുകയും ചെയ്തു. തുടർന്ന് യുഡിഎഫിന്റെ എംഎൽഎമാരെ പങ്കെടുപ്പിക്കാതെ എൽഡിഎഫ് ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള സമാധാനയോഗം തങ്ങൾ ബഹിഷ്കരിക്കുകയാണെന്നു പറഞ്ഞ് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോകുകയായിരുന്നു. ഇതിനിടയിൽ കെ.കെ.രാഗേഷ് എംപി വേദിയിൽനിന്നിറങ്ങി രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കൊപ്പം ഇരുന്നു. തുടർന്ന് യുഡിഎഫ് പ്രതിനിധികളുടെ അസാന്നിധ്യത്തിൽ സമാധാനയോഗം ആരംഭിക്കുകയായിരുന്നു. എൽഡിഎഫ് പ്രതിനിധികൾക്കൊപ്പം ബിജെപി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
യുഡിഎഫിനെ പങ്കെടുപ്പിച്ച് ആവശ്യമെങ്കിൽ മറ്റൊരു സമാധാന യോഗം വിളിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുമെന്ന് സമാധാനയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവെ മന്ത്രി എ.കെ. ബാലൻ അറിയിച്ചു. മർക്കടമുഷ്ടി ഒരു കാര്യത്തിലുമില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്താണു മുന്നോട്ടുപോകുന്നത്. സിപിഎമ്മിന്റെ രാജ്യസഭാംഗം കെ.കെ.രാഗേഷ് പാർട്ടി തീരുമാനപ്രകാരമാണ് യോഗത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സംസാരിച്ചാണ് സർവകക്ഷി യോഗം ചേർന്നത്.
സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിക്കുകയാണ് ചെയ്തത്. ആവശ്യമെങ്കിൽ ഒരാളെ ഒഴിവാക്കാൻ യാതൊരു പ്രശ്നവുമില്ലായിരുന്നു. വല്ലാത്ത രീതിയിലുള്ള സമീപനമായിരുന്നു യുഡിഎഫ് എംഎൽഎമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിൽ സമാധാനം അകലെ; സമാധാനയോഗത്തിൽ വാക്കേറ്റം, യുഡിഎഫ് ബഹിഷ്കരിച്ചു
02:55 AM Feb 22, 2018 | Deepika.com