കൊച്ചി: കാഴ്ചയില്ലാത്തവരെ കാണാനും മനസിലാക്കാനും വേണ്ടതു നന്മയുടെ കാഴ്ചയാണെന്നു നടൻ ജയസൂര്യ. കാഴ്ചാ വൈകല്യങ്ങളുണ്ടായിട്ടും ആത്മവിശ്വാസം സ്ഫുരിക്കുന്ന അവരുടെ ജീവിതം എല്ലാം തികഞ്ഞുവെന്ന് അഹങ്കരിക്കുന്ന മറ്റുള്ളവർ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്ലൈൻഡ് അസോസിയേഷൻ (കെബിഎ) നാഷണൽ സർവീസ് സ്കീമുമായി (എൻഎസ്എസ്) ചേർന്നു കേരള സർക്കാരിന്റെ സഹകരണത്തോടെ കാഴ്ചാ വൈകല്യമുള്ളവർക്കായി നടപ്പാക്കുന്ന ’കാഴചയില്ലാത്തവർക്കൊരു സഹായസ്പർശം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ജയസൂര്യ.
പദ്ധതികളുടെ രൂപരേഖയും ലോഗോയും ചടങ്ങിൽ ജയസൂര്യ പ്രകാശനം ചെയ്തു. കേരള ബ്ലൈൻഡ് അസോസിയേഷൻ രക്ഷാധികാരിയും നടിയുമായ സോണിയ മൽഹാർ അധ്യക്ഷത വഹിച്ചു. ബ്ലൈൻഡ് ക്രിക്കറ്റ് ഡെവലപ്മെന്റ് ഡയറക്ടർ (ഏഷ്യ റീജണൽ) രജനിഷ് ഹെൻറി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാനത്തുള്ള കാഴ്ചാ വൈകല്യമുള്ള 83,216 പേരെ ലക്ഷ്യമിട്ടാണ് പദ്ധതികൾ നടപ്പാക്കുന്നത്. സഹായോപകരണ വിഭാഗത്തിൽ നിരവധി ഉപകരണങ്ങൾ വിതരണം ചെയ്യും. പ്രത്യേക കണ്ണടയാണ് ഇതിൽ പ്രധാനം. മുന്നിലുള്ള തടസങ്ങളെക്കുറിച്ചു കണ്ണട ധരിക്കുന്ന വ്യക്തിക്ക് ശബ്ദരൂപത്തിൽ നിർദേശം നൽകുന്ന സാങ്കേതിക വിദ്യ കണ്ണടയിൽ ഘടിപ്പിച്ചിട്ടുണ്ട്.
ശബ്ദദാന പദ്ധതിയാണ് മറ്റൊരു വിഭാഗം. പിഎസ് സി ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ആർക്ക് വേണമെങ്കിലും ശബ്ദശകലമായി പ്രത്യേക വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യാം. കാഴ്ചയില്ലാത്തവർക്ക് എവിടെ വച്ചും ഏത് സമയത്തും വെബ്സൈറ്റുവഴി ഇതു കേട്ട് അറിവ് നേടാൻ ശബ്ദദാന പദ്ധതിയിലൂടെ സാധിക്കും. കാഴ്ചപരിമിതർക്ക് തൊഴിൽ നൽകുന്ന സ്വയം തൊഴിൽ പദ്ധതി, നേതൃദാനം പ്രോൽസാഹിപ്പിക്കുന്നതിനുള്ള മറ്റ് പദ്ധതികൾ, സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കാഴ്ച പരിമിതർക്ക് ചികിത്സാ സഹായം തുടങ്ങിയവയാണു മറ്റു പദ്ധതികൾ.
സെന്റ് തേരേസാസ് കോളജ് പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, കെബിഎ പ്രോഗ്രാം ഡയറക്ടർ ശരത് ചന്ദ്രൻ, എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ. കെ. സാബു കുട്ടൻ, എൻഎസ്എസ പ്രോഗ്രാം ഓഫീസർ നിഷ വിക്രമൻ എന്നിവർ പ്രസംഗിച്ചു.
കാഴ്ചയില്ലാത്തവരെ കാണാൻ വേണ്ടതു നന്മയുടെ കാഴ്ച: നടൻ ജയസൂര്യ
02:55 AM Feb 22, 2018 | Deepika.com