കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിലേക്ക്. അതിരാവിലെ മുതൽ രാത്രി വൈകുവോളം വരെ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരാണ് സമരപ്പന്തലിൽ എത്തുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് യുഡിഎഫ് സംസ്ഥാന നേതാക്കളുടെ യോഗം സമരപ്പന്തലിൽ ചേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, വി.എം.സുധീരൻ, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, കെ.പി.എ.മജീദ്, എ.എ.അസീസ് തുടങ്ങിയ നേതാക്കൾക്കൊപ്പം യുഡിഎഫ് എംപിമാരും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. യോഗം ഭാവി സമരപരിപാടികൾക്ക് രൂപംനൽകും.
തിങ്കളാഴ്ച രാവിലെയാണ് കെ.സുധാകരൻ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ 48 മണിക്കൂർ നിരാഹാരം ആരംഭിച്ചത്. പിന്നീട്, കെപിസിസി നിർദേശപ്രകാരം അനിശ്ചിതകാലത്തേക്ക് സമരം നീട്ടുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ സുധാകരനെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. ക്ഷീണിതനെങ്കിലും സുധാകരൻ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ നേതാക്കളെ അറിയിച്ചു.
അതേസമയം, ജില്ലാ ആശുപത്രിയിൽനിന്ന് എത്തിയ മെഡിക്കൽ സംഘത്തെ പരിശോധനയ്ക്ക് പ്രവർത്തകർ അനുവദിച്ചില്ല. നിരാഹാരസമരം മൂന്നു ദിവസം പിന്നിട്ടിട്ടും ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ഡോക്ടർമാർ എത്താൻ വൈകിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് സർക്കാർ മെഡിക്കൽ സംഘം മടങ്ങുകയായിരുന്നു. അതിനുശേഷമാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ സുധാകരനെ പരിശോധിച്ചത്.
ഉമ്മൻ ചാണ്ടി, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിൽ എത്തി സുധാകരന് അഭിവാദ്യമർപ്പിച്ചു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ഇന്നലെ സുധാകരനെ സന്ദർശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സമാധാനയോഗത്തിനു മുമ്പാണ് വത്സൻ തില്ലങ്കേരി സമരപ്പന്തലിൽ എത്തിയത്. ജില്ലയിലെ 110 കേന്ദ്രങ്ങളിൽ ഇന്ന് പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ ശുഹൈബ് കുടുംബസഹായ ഫണ്ട് ശേഖരിക്കും. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ അമ്മമാരുടെ കൂട്ടായ്മയും നടത്തും.
കെ. സുധാകരന്റെ നിരാഹാരം നാലാം ദിവസത്തിലേക്ക്
02:46 AM Feb 22, 2018 | Deepika.com