തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബാങ്ക് കണ്‍സോർഷ്യം നൽകാൻ ധാരണയായ 3500 കോടി രൂപയുടെ വായ്പ തടസപ്പെടുത്താൻ സ്വകാര്യബസ് ലോബിയുടെ ശ്രമം. കണ്‍സോർഷ്യത്തിലുള്ള ബാങ്കുകൾക്ക് കത്ത് നൽകിയതടക്കം വായ്പ നൽകുന്നതു തടയാൻ ശ്രമമുണ്ടായതായാണ് വിവരം.
ഇക്കാര്യം സ്ഥിരീകരിച്ച കെഎസ്ആർടിസി എംഡി എ. ഹേമചന്ദ്രൻ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും വ്യക്തമാക്കി. ഇതുസംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ പ്രതീക്ഷകൾ 3500 കോടി രൂപയുടെ ദീർഘകാല കണ്‍സോർഷ്യം വായ്പയിലാണ്. കെഎസ്ആർടിസി മറ്റു വായ്പ എടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ നിയന്ത്രണം ഉൾപ്പെടെ നിരവധി നിർദേശങ്ങൾ കണ്‍സോർഷ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതെല്ലാം അംഗീകരിച്ച് വായ്പയ്ക്കായി കാത്തിരിക്കുമ്പോഴാണ് അത് അട്ടിമറിക്കാൻ സ്വകാര്യബസ് ലോബി നീക്കങ്ങൾ നടത്തുന്നത്.
കടക്കെണിയിലായ കെഎസ്ആർടിസിക്കു വായ്പ നൽകരുതെന്ന് കണ്‍സോർഷ്യത്തിലുള്ള ബാങ്കുകൾക്ക് കത്തുകൾ ലഭിച്ചു. ഇത് സ്വകാര്യ ബസ് ലോബിയിലെ ആളുകളാണ് എന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ബാങ്കുകൾ കത്തു കിട്ടിയ വിവരം കെഎസ്ആർടിസി എംഡിയെ അറിയിക്കുകയായിരുന്നു.
ബാങ്കുകളുടെ കണ്‍സോർഷ്യത്തിൽനിന്ന് 12 ശതമാനം പലിശയ്ക്ക് 3500 കോടി രൂപയുടെ ഹ്രസ്വകാല വായ്പ കെഎസ്ആർടിസി വാങ്ങിയിട്ടുണ്ട്. എട്ടുവർഷം കാലയളവ് നിശ്ചയിച്ചിട്ടുള്ള ഈ വായ്പ കെഎസ്ആർടിസിക്കുണ്ടാക്കുന്നത് ഭാരിച്ച ബാധ്യതയാണ്. പ്രതിദിനം മൂന്നുകോടി രൂപയാണ് ഇതിന്റെ തിരിച്ചടവിനു മാത്രമായി വേണ്ടിവരുന്നത്. സർക്കാർ ഉദ്ദേശിക്കുന്ന രൂപത്തിൽ ഒമ്പതു ശതമാനം പലിശയ്ക്ക് 22 വർഷത്തേക്ക് ബാങ്ക് കണ്‍സോർഷ്യത്തിൽനിന്ന് 3500 കോടി രൂപ വായ്പ ലഭിച്ചാൽ ആദ്യ വായ്പ തീർക്കാനാകും. മാത്രമല്ല പലിശ 12 ശതമാനത്തിൽനിന്ന് ഒൻപത് ശതമാനത്തിലേക്ക് കുറയുന്നതോടെ പ്രതിദിനം അടവിന് വേണ്ടിവരുന്ന തുക മൂന്നു കോടിയിൽനിന്ന് 96 ലക്ഷമായി കുറയും. ഇത് കെഎസ്ആർടിസിക്കു നിലവിലെ സ്ഥിതിയിൽ വലിയ ആശ്വാസം പകരുന്ന നടപടിയാണ്.
കെഎസ്ആർടിസിക്കു വായ്പ തടയാൻ സ്വകാര്യബസ് ലോബിയുടെ ശ്രമം
02:46 AM Feb 22, 2018 | Deepika.com