കണ്ണൂര്‍: ശുഹൈബ് വധക്കേസിൽ സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി അറസ്റ്റിലായ പ്രതിയുടെ മൊഴി പുറത്ത്. കേസില്‍ ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയിരുന്നതായാണ് അറസ്റ്റിലായ ആകാശ് തില്ലങ്കേരി പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്. പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണു കൊലപാതകം സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ആകാശ് വെളിപ്പെടുത്തിയത്.
ഭരണമുള്ളതിനാല്‍ അന്വേഷണത്തെ ഭയക്കേണ്ടെന്ന് ഒരു പ്രാദേശിക നേതാവ് പറഞ്ഞതായി ആകാശ് മൊഴി നല്‍കിയിട്ടുണ്ട്. ഡമ്മി പ്രതികളെ നല്കിയാല് പോലീസ് കൂടുതല്‍ അന്വേഷണം നടത്തില്ലെന്നു പ്രാദേശിക നേതാക്കള്‍ പറഞ്ഞു. ശുഹൈബിനെ അടിച്ചാല്‍ പോരേയെന്നു ചോദിച്ചപ്പോള്‍, വെട്ടണമെന്നു നേതാക്കൾ ശഠിച്ചുവെന്നും ആകാശിന്റെ മൊഴിയിലുണ്ട്.
ആക്രമണത്തിനുശേഷം സംഘത്തിലുണ്ടായിരുന്ന ഒരാളാണ് ആയുധങ്ങള്‍ കൊണ്ടുപോയത്. ആയുധങ്ങൾ എവിടെയാണ് ഒളിപ്പിച്ചതെന്ന് അറിയില്ലെന്നും ശുഹൈബിന്റെ മരണവാര്‍ത്ത അറിഞ്ഞശേഷമാണ് ഒളിവില്പ്പോയതെന്നും ആകാശ് മൊഴി നല്‍കിയിട്ടുണ്ട്. ആകാശ് സിപിഎം പ്രവർത്തകനാണെന്ന് ഇന്നലെ ജില്ലാ സെക്രട്ടറി പി.ജയരാജൻ സ്ഥിരീകരിച്ചിരുന്നു. പി. ജയരാജനൊപ്പമുള്ള പ്രതികളുടെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
ഡമ്മി പ്രതികളെ നൽകാമെന്നു പാർട്ടി ഉറപ്പുനല്കിയെന്നു പ്രതിയുടെ മൊഴി
02:32 AM Feb 22, 2018 | Deepika.com