കോട്ടയം: യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നു കേരളാ കോണ്ഗ്രസ് ജേക്കബ് ലീഡർ അനൂപ് ജേക്കബ് എംഎൽഎ. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പു തികഞ്ഞ പരാജയമാണ്. പിണറായിയുടെ ഭരണത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്കാകുന്നില്ല. ഇതിനു തെളിവാണു ഡമ്മി പ്രതികളെ ഇറക്കിയുള്ള പോലീസിന്റെ നാടകം.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഒരു യുവാവു കൊല്ലപ്പെട്ടിട്ടും ഇതേക്കുറിച്ചു പ്രതികരിക്കാൻ അദ്ദേഹത്തിനു ആറു ദിവസമെടുത്തതു തന്നെ ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിലെ പാളിച്ച വെളിപ്പെടുത്തുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 22 രാഷട്രീയ കൊലപാതകങ്ങളാണു നടന്നത്. സ്ത്രീകൾക്കെതിരേ വരെ അക്രമങ്ങൾ വർധിച്ചുവെന്നതാണ് ഏറ്റവും ദുഃഖകരമായ സത്യം. ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രി ഫലത്തിൽ അക്രമങ്ങൾക്കു മൗനാനുവാദമാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘിപ്പിക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു. കേരള കോണ്ഗ്രസ് ജേക്കബിന്റെ സംസ്ഥാന കമ്മറ്റിയും പുതിയ ഭാരവാഹികളും 24ന് ചുമതലയേൽക്കും. കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന യോഗത്തിൽ 2018-21 കാലയളവിലേക്കുള്ള സംസ്ഥാനകമ്മിറ്റിയാണു നിലവിൽ വരുന്നത്. 14 ജില്ലകളിൽനിന്നായി 240 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
സിബിഐ അന്വേഷിക്കണം: അനൂപ് ജേക്കബ്
02:32 AM Feb 22, 2018 | Deepika.com