തൃശൂർ: പാർട്ടി ഏതെങ്കിലും വ്യക്തിയെ ശക്തിപ്പെടുത്താനുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വ്യക്തികളും പാർട്ടിക്കു താഴെയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയിൽ ദീപശിഖ തെളിച്ചതിനു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഒറ്റക്കെട്ടാണെന്നു തെളിയിക്കുന്നതാണ് ഇത്തവണത്തെ സമ്മേളനം. ഒരിടത്തും പാർട്ടിക്കിടയിലെ വിഭാഗീയത തെളിയിക്കുന്ന ഒരു വാർത്തയുമില്ല. ആർഎസ്എസുകാരെ ഉപയോഗിച്ച് ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളാണു കൊലപാതക രാഷ്ട്രീയത്തിനെതിരേ ഇപ്പോൾ നിരാഹാരം കിടക്കുന്നതെന്നും പിണറായി പറഞ്ഞു. ജയരാജനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതും തോക്ക് കൊടുത്തയച്ചതും ഈ കോണ്ഗ്രസ് നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. എം.എ. ബേബി, തോമസ് ഐസക്, എം.സി. ജോസഫൈൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, എളമരം കരീം, ആനത്തലവട്ടം ആനന്ദൻ, എം.വി. ഗോവിന്ദൻ, എ.സി. മൊയ്തീൻ, ബേബി ജോണ്, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് 6.30നാണ് ദീപശിഖ, കൊടിമര, പതാക ജാഥകൾ തേക്കിൻകാട് മൈതാനിയിൽ ഒരുക്കിയ സമ്മേളന നഗരിയിലെത്തിയത്. രക്തസാക്ഷികളുടെ ഛായാചിത്രങ്ങൾക്കു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ തെളിച്ചു. എണ്ണായിരത്തോളം അത്ലറ്റുകൾ ദീപശിഖാ പ്രയാണത്തിൽ പങ്കാളികളായി.
വ്യക്തികളെ ശക്തിപ്പെടുത്താനുള്ളതല്ല പാർട്ടി: പിണറായി വിജയൻ
02:32 AM Feb 22, 2018 | Deepika.com