കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി). പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാൻ വ്യവസായികളുടെ സംഘടനകളായ അസോച്ചവും ഫിക്കിയും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഘടനകളിലെതന്നെ അംഗങ്ങളായ കുത്തകകളുടെ കടങ്ങളാണ് ഇന്ത്യയിലെ ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിലാക്കിയത്.
100 കോടിക്കു മുകളിൽ കിട്ടാക്കടം വരുത്തിയവരുടെ ലിസ്റ്റ് കേന്ദ്ര സർക്കാർ പുറത്തിറക്കാൻ തയാറാകണമെന്നു ബെഫി അഖിലേന്ത്യ പ്രസിഡന്റ് സി.ജെ. നന്ദകുമാർ ആവശ്യപ്പെട്ടു. വായ്പകൾക്കായി നൽകിയിരിക്കുന്ന ഈടുവിവരവും പരിശോധനകൾക്കു വിധേയമാക്കണം. സ്വകാര്യമേഖലയിലെ ബാങ്കുകളുടെ വായ്പാ ഇടപാടുകൾ പരിശോധിക്കാൻ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തയാറാകണം. ഉദ്യോഗസ്ഥർ മാത്രമാണു പ്രശ്നക്കാരെന്ന നിലയിലാണു ചില നടപടികൾ ഇപ്പോഴുണ്ടാകുന്നത്.
നവ സ്വകാര്യ ബാങ്കുകളിലടക്കം ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റുകയാണ്. പാർക്കിൻസണ് രോഗബാധിതരെപ്പോലും നിർദാക്ഷിണ്യം സ്ഥലം മാറ്റുന്നു. ബാങ്കുകളിൽ ഹെഡ് ഓഫീസ്, ഡയറക്ടർ ബോർഡ് എന്നീ തലങ്ങളിൽനിന്നു പാസാക്കുന്ന കോടികളുടെ വായ്പയ്ക്കു കീഴ് ഉദ്യോഗസ്ഥരെ പഴിചാരുന്നത് ശരിയല്ല. കോർ ബാങ്കിംഗ് നടപ്പിലാക്കിയ ബാങ്കുകളിൽ ഏതു ശാഖയിൽനിന്ന് ഏത് ഇടപാടും നടത്താമെന്നിരിക്കെ, ജീവനക്കാരെ മാറ്റി അഴിമതി തടയാം എന്ന വാദം തന്നെ വിചിത്രമാണെന്ന് ബെഫി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന എഫ്ആർഡിഐ ബില്ല് പിൻവലിക്കണം. ഇന്ത്യൻ ധനമേഖലയെ പൊതുമേഖലയിൽ സംരക്ഷിക്കുന്നതിനു ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ബെഫി വിലയിരുത്തി.
പ്രസിഡന്റ് സി.ജെ. നന്ദകുമാർ, ടി. നരേന്ദ്രൻ, എസ്.എസ്. അനിൽ, കെ.എസ്. രവീന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ ആസൂത്രിതശ്രമം: ബെഫി
02:24 AM Feb 22, 2018 | Deepika.com