കൊച്ചി : ബാങ്കുകൾ വായ്പാ കുടിശിക ഈടാക്കാൻ പണയ ഭൂമി അന്യായമായി വിലകുറച്ചു വിൽക്കരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. ബാങ്കിൽ നിന്നു വായ്പയെടുത്ത ഭൂവുടമയെ വിൽപനയുടെ അവസരത്തിൽ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പണയഭൂമി വിൽക്കുന്ന നടപടികൾ സുതാര്യമാകണം. ഇതിന്റെ പേരിൽ മറ്റാരെങ്കിലും അന്യായ നേട്ടമുണ്ടാക്കുന്നില്ലെന്ന് ബാങ്ക് ഉറപ്പാക്കണം.
വായ്പയ്ക്ക് ഈട് നൽകിയ ഭൂമി ഏറ്റെടുക്കുന്നതിന് സർഫാസി നിയമപ്രകാരം ബാങ്കുകൾക്ക് വിപുലമായ അധികാരം ഉണ്ടെങ്കിലും ഇവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് ഉത്തരവ് പറയുന്നു. യൂക്കോ ബാങ്കിന്റെ കൊച്ചി വെല്ലിംഗ്ടണ് ഐലൻഡ് ബ്രാഞ്ച് വായ്പാ കുടിശിക ഈടാക്കാൻ പണയഭൂമി വിലകുറച്ച് വിറ്റെന്ന് ആരോപിച്ച് ഭൂവുടമയായ എഴുപുന്ന സ്വദേശി കെ.ടി. ഉണ്ണികൃഷ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
മറ്റൊരു വ്യക്തിക്ക് വായ്പയെടുക്കാനാണ് ഹർജിക്കാരൻ തന്റെ ഭൂമി ഈട് നൽകിയിരുന്നത്. വായ്പ കുടിശിക തിരിച്ചു പിടിക്കാൻ ഭൂമി ബാങ്ക് അധികൃതർ ഏറ്റെടുത്ത് കഴിഞ്ഞ നവംബറിൽ 85.60 ലക്ഷം രൂപയ്ക്ക് അരൂക്കുറ്റി സ്വദേശികൾക്ക് വിറ്റു. വായ്പാ കുടിശിക ഒരു കോടി രൂപയ്ക്ക് മുകളിലായതിനാൽ ഹർജിക്കാരന്റെ മറ്റ് സ്വത്തുക്കളും ജപ്തി ചെയ്ത് പണം ഈടാക്കാനായി പിന്നീട് ബാങ്കിന്റെ നീക്കം. ഇതിനെതിരേയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ബാങ്കിന് ഈട് നൽകിയ സ്ഥലം ദേശീയപാതയോരത്താണെന്നും മൂന്ന് കോടി രൂപ മതിപ്പു വിലയുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഈ ഭൂമി 1.57 കോടി രൂപയ്ക്ക് വാങ്ങാൻ തന്റെ പക്കൽ ആളുണ്ടെന്നും കോടതി ഇടപെട്ട് ബാങ്കിന്റെ വില്പന റദ്ദാക്കി ഭൂമി വിൽക്കാൻ തന്നെ അനുവദിച്ചാൽ ബാങ്കിന് ലഭിക്കേണ്ട 1.44 കോടി രൂപ തിരിച്ചു നൽകാനാവുമെന്നും ഹർജിക്കാരൻ പറഞ്ഞു.
എന്നാൽബാങ്ക് അധികൃതരിൽനിന്ന് ഭൂമി വാങ്ങിയവർ ഇതിനെ എതിർത്തു. യൂക്കോ ബാങ്കിന്റെ അതേ ശാഖയിൽനിന്നു വായ്പയെടുത്തും മറ്റും ഫണ്ട് സ്വരൂപിച്ചാണ് തങ്ങൾ ഭൂമി വാങ്ങിയതെന്നും വില്പന റദ്ദാക്കി ഭൂമി തിരിച്ചെടുത്താൽ തങ്ങൾക്ക് അപരിഹാര്യമായ നഷ്ടമുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
ജനുവരി പത്തിന് ഹർജി പരിഗണിച്ചപ്പോൾ വായ്പാ കുടിശികത്തുക ഡിഡിയായി കെട്ടിവയ്ക്കാമോയെന്ന് ഹർജിക്കാരനോട് കോടതി ആരാഞ്ഞു. ഇതനുസരിച്ച് ഈമാസം എട്ടിന് ഹർജിക്കാരൻ ഡിഡി ഹാജരാക്കി. എന്നാൽ തുക മുഴുവൻ കിട്ടിയാലും വില്പന റദ്ദാക്കാൻ കഴിയില്ലെന്ന നിലപാടാണ് ബാങ്കിന്റെ അഭിഭാഷകൻ സ്വീകരിച്ചത്. തുടർന്ന് ബാങ്ക് മാനേജരെ കോടതി വിളിപ്പിച്ചു. വളരെക്കുറഞ്ഞ തുകയ്ക്ക് ഭൂമിവിറ്റവരെ ബാങ്ക് സംരക്ഷിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് ഹൈക്കോടതി മാനേജരെ വിളിപ്പിച്ചത്. എന്നാൽ തുക മുഴുവൻ ലഭിച്ചാൽ വില്പന റദ്ദാക്കുന്നതിൽ തടസമില്ലെന്ന് ബാങ്ക് മാനേജർ ഹാജരായി മറുപടി നൽകി. തുടർന്നാണ് ഇത്തരം സന്ദർഭങ്ങളിൽ പണയഭൂമിയുടെ ഉടമസ്ഥനെ ചൂഷണം ചെയ്യുന്ന നിലപാട് ബാങ്കുകൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചത്.
ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ഭൂമി വിറ്റ ബാങ്കിന്റെ നടപടി റദ്ദാക്കി. ബാങ്കിന്റെ പക്കൽ നിന്ന് ഭൂമി വാങ്ങിയവർക്ക് 12 ശതമാനം പലിശയടക്കം തുക തിരികെ കൊടുക്കണമെന്നും കോടതി നിർദേശിച്ചു.
ബാങ്കുകൾ പണയഭൂമി അന്യായമായി വിലകുറച്ചു വിൽക്കരുത്: ഹൈക്കോടതി
02:10 AM Feb 22, 2018 | Deepika.com