കൊച്ചി: കർഷകരെയും കാർഷികമേഖലയേയും സംരക്ഷിക്കുന്നതിൽ സംസ്ഥാന കൃഷിവകുപ്പ് പരാജയപ്പെട്ടെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ ആരോപിച്ചു. സർക്കാരിന്റെ കാർഷിക ഇടപെടലുകൾ ഫലം കാണുന്നില്ലെന്നുള്ള ആസൂത്രണബോർഡിന്റെ കാർഷിക സ്ഥിതിവിവരക്കണക്ക് ഗൗരവമേറിയതാണ്.
ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്ന വെള്ളാനയായി കൃഷിവകുപ്പ് അധഃപതിച്ചു. കൃഷിമന്ത്രിയുടെ പ്രസ്താവനകൾപ്പുറം ഫലപ്രദമായി ഒന്നും കാർഷികമേഖലയിൽ നടക്കുന്നില്ല. ഉദ്യോഗസ്ഥരും വൻകിട മില്ലുടമകളും രാഷ്ട്രീയനേതൃത്വങ്ങളോടു ചേർന്നു നെല്ല്സംഭരണം അട്ടിമറിക്കുന്നു. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ നെൽകൃഷി 47 ശതമാനമായി കുറഞ്ഞതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ കൃഷിവകുപ്പിനും ഉദ്യോഗസ്ഥർക്കുമാവില്ല.
ഇതര കാർഷികമേഖലകളും വിലത്തകർച്ചയിൽ തകർന്നടിയുന്പോൾ കർഷകർ കൃഷി ഉപേക്ഷിച്ച് ജീവിക്കാനായി മറ്റു മാർഗങ്ങൾ തേടുന്ന സ്ഥിതിവിശേഷം അതിജീവിക്കാനുള്ള ക്രിയാത്മക ഇടപെടലുകളില്ല.
കൃഷി ആദായകരമാക്കാൻ ഉത്പാദനശേഷിയുള്ള വിത്തുനൽകണം. സമയബന്ധിതമായി സംഭരണമേർപ്പെടുത്താനും സംഭരണവില കൃത്യമായി നൽകാനും ഉത്പന്നത്തിനു ന്യായവില പ്രഖ്യാപിക്കാനും തയാറാവണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
കർഷകർ കൃഷി ഉപേക്ഷിക്കുന്നതു കൃഷിവകുപ്പിന്റെ പരാജയം: ഇൻഫാം
01:58 AM Feb 22, 2018 | Deepika.com