തിരുവനന്തപുരം: സംസ്ഥാനത്തു നാലു ദിവസമായി തുടർന്ന സ്വകാര്യ ബസ് സമരം ഒരാവശ്യവും അംഗീകരിക്കപ്പെടാതെ പിൻവലിച്ചു. ബസുടമകൾ മുഖ്യമന്ത്രിയുമായി ഇന്നലെ രാവിലെ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണു തീരുമാനം. മിനിമം ചാർജ് പത്തു രൂപയായി കൂട്ടണമെന്നും വിദ്യാർഥികളുടെ യാത്രാ നിരക്ക് ഉയർത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
മന്ത്രിസഭാ യോഗത്തിനുശേഷമാണു മുഖ്യമന്ത്രി പിണറായി വിജയൻ ബസ് ഉടമകളെ കണ്ടത്. ചർച്ചയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു. വിദ്യാർഥികളുടെ നിരക്കുവർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ബസ് ഉടമകളെ അറിയിച്ചു.
ചർച്ചയ്ക്കു ശേഷം ബസ് ഉടമകൾ തമ്മിൽ വാക്കേറ്റമുണ്ടായി. സംയുക്ത സമര സമിതിയായ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതാക്കൾ പരസ്പരം പുറത്താക്കിയതോടെ സംഘടനയിലെ ഭിന്നതയും മറനീക്കി പുറത്തുവന്നു. സമരത്തിൽ നിന്ന് പിൻമാറണമെന്നു മുഖ്യമന്ത്രി പറഞ്ഞതു മാനിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന് ബസ് ഉടമകൾ പ്രതികരിച്ചു.
പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു സർക്കാർ കടന്നതോടെ തൊടുപുഴയിലും തൃശൂരിലും തിരുവനന്തപുരത്തും ചില സ്വകാര്യബസുകൾ കഴിഞ്ഞ ദിവസം തന്നെ സർവീസ് പുനരാരംഭിച്ചിരുന്നു. 12 സംഘടനകളുൾപ്പെട്ട കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ സമരം പെട്ടെന്നു തീർക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം. മാർച്ച് ഒന്നു മുതൽ മിനിമം ബസ് ചാർജ് എട്ടു രൂപയാക്കാനാണു നേരത്തേ മന്ത്രിസഭതീരുമാനിച്ചത്.
ഒന്നും കിട്ടാതെ ബസ് സമരം നിർത്തി
02:33 AM Feb 21, 2018 | Deepika.com