തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കൾക്കിടയിലെ ഭിന്നത രൂക്ഷമാകുന്നു. ജില്ലയിൽ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങൾ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണെന്നും വലിയൊരു വിഭാഗം പാർട്ടി അനുഭാവികൾ ഇതിൽ അസ്വസ്ഥരാണെന്നും ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര നേതൃത്വത്തിനു കണ്ണൂരിൽനിന്നുതന്നെ കഴിഞ്ഞ ദിവസം പരാതി ലഭിച്ചു.
പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേരെടുത്തു പറഞ്ഞാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പരാതി ലഭിച്ചിരിക്കുന്നത്. ജയരാജന്റെ നാട്ടിൽനിന്നു തന്നെയുള്ള ഒരു കേന്ദ്ര കമ്മിറ്റി അംഗവും ജില്ലയിലെ മറ്റു ചില നേതാക്കളുമാണ് പരാതി നൽകിയിട്ടുള്ളതെന്നതും സംഭവത്തിന്റെ പ്രാധാന്യം കൂട്ടുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട സാന്പത്തിക തട്ടിപ്പ് ആരോപണം സംസ്ഥാന സമ്മേളനത്തിൽ ചൂടേറിയ ചർച്ചകൾക്കു വഴിവയ്ക്കുമെന്നരിക്കെ അതിനെ പ്രതിരോധിക്കാനുള്ള ആയുധമായാണു പി. ജയരാജനെതിരേയുള്ള പരാതിയെ കാണേണ്ടത്. യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു തെളിഞ്ഞിരിക്കെ പാർട്ടിയും ഒപ്പം സർക്കാരും പ്രതിരോധത്തിലാണ്.
ശുഹൈബിന്റെ കൊലപാതകം പാർട്ടിയറിഞ്ഞല്ലെന്നു ജില്ലാ സെക്രട്ടറി പി. ജയരാജൻ ആവർത്തിച്ചു പറഞ്ഞിട്ടും കോടിയേരി ബാലകൃഷ്ണനോ കണ്ണൂരിലെ മറ്റു പ്രമുഖ നേതാക്കളോ ജയരാജന് അത്രകണ്ടു പിന്തുണനല്കിയില്ല. കൊലപാതകം പാർട്ടിയറിഞ്ഞാണു നടന്നതെങ്കിൽ ജയരാജൻ ഒറ്റയ്ക്കു പ്രതിരോധിക്കട്ടേയെന്ന നിലപാടാണു മറ്റു നേതാക്കൾ സ്വീകരിക്കുന്നത്.
ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം കണ്ണൂരിലെ നേതാക്കൾ തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ ജില്ലയിലെ പാർട്ടിയിൽ സന്പൂർണാധിപത്യമുള്ള നേതാവായി പി.ജയരാജൻ മാറി. പാർട്ടി സംസ്ഥാന നേതൃത്വം അറിയാതെ ജയരാജൻ നടത്തുന്ന സ്വതന്ത്ര പ്രവർത്തനങ്ങൾ പാർട്ടിയണികൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിച്ചെങ്കിലും നേതൃത്വത്തിൽ കടുത്ത അതൃപ്തിയുണ്ടാക്കി. ജയരാജൻ സ്വയം മഹത്വവത്കരിക്കുന്നുവെന്നു കണ്ടെത്തിയ പാർട്ടി അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു.
എന്നാൽ, കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി.ജയരാജനെത്തന്നെ പാർട്ടിക്കു വീണ്ടും മനസില്ലാമനസോടെ അവരോധിക്കേണ്ടിവന്നു. ഇതോടെ ജില്ലയിലെ സിപിഎം നേതാക്കൾക്കിടയിലുള്ള അസ്വാരസ്യം വർധിച്ചു. ജില്ലയിലെ പാർട്ടിയിൽ സർവാധിപനായി ജയരാജൻ മാറിയാലുണ്ടാകുന്ന വിപത്ത് മുന്നിൽരക്കണ്ടുള്ള നീക്കവും മറ്റു നേതാക്കൾ തുടങ്ങിയിരുന്നു. ഇതിനു ശക്തിപകരുന്ന ആയുധമായിട്ടാണു യൂത്ത് കോണ്ഗ്രസ് നേതാവിന്റെ കൊലപാതകത്തെ മറയാക്കി ജയരാജനെതിരെയുള്ള പടപ്പുറപ്പാടു കണ്ണൂരിലെ പാർട്ടിയിൽ തുടങ്ങുന്നത്.
കേന്ദ്ര നേതൃത്വത്തിനു നൽകിയ പരാതി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അറിഞ്ഞുകൊണ്ടു തന്നെയാണെന്നുള്ളതിൽ സംശയമില്ല. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ കോടിയേരിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രധാന ഭാഗവും കണ്ണൂരിൽ നിന്നുതന്നെയാകുമെന്നത് ഉറപ്പാണ്. ഇതിനുള്ള തയാറെടുപ്പുകൾ പി. ജയരാജന്റെ നേതൃത്വത്തിൽ അണിയറയിൽ നടക്കുന്നൂവെന്നും കോടിയേരിക്കു നല്ല ബോധ്യമുണ്ട്. ഇതിനു തടയിടുന്നതിനു വേണ്ടിയാണു കണ്ണൂരിലെ തന്നെ ഒരു പ്രമുഖ നേതാവിനെക്കൊണ്ടു കോടിയേരി സിപിഎം കേന്ദ്ര നേതൃത്വത്തിനു ജയരാജനെതിരേ പരാതി നൽകിയിരിക്കുന്നത്.
പി. ജയരാജനുമായി അടുത്തബന്ധം പുലർത്തുന്നയാളാണു സീതാറാം യെച്ചൂരി. പല കാരണങ്ങൾ കൊണ്ടും പാർട്ടി സംസ്ഥാന നേതൃത്വവുമായി യെച്ചൂരി നല്ല രസത്തിലുമല്ല. അതുകൊണ്ടുതന്നെ ജയരാജനെതിരേയുള്ള പരാതി അദ്ദേഹം ഗൗരവത്തിലെടുക്കാൻ സാധ്യതയില്ല.
സമ്മേളനത്തിൽ വ്യക്തിപരമായുള്ള വിമർശനങ്ങൾ ഒഴിവാക്കണമെന്ന കർശന നിർദേശം സംസ്ഥാന നേതൃത്വം നേരത്തേ തന്നെ കീഴ്ഘടകങ്ങളിൽ നൽകിയിരുന്നു. സംസ്ഥാന സമ്മേളനത്തിലും ഇതു പാലിക്കപ്പെടേണ്ടതുണ്ട്. യെച്ചൂരി മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കുമെന്നതിനാൽ ജയരാജനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയെന്ന ചിലരുടെ ലക്ഷ്യം വ്യർഥമാകാനും ഇടയുണ്ട്. എന്തായാലും സംസ്ഥാന സമ്മേളനത്തിനു ശേഷം കണ്ണൂരിലെ സിപിഎം രാഷ്ട്രീയം കൂടുതൽ കലുഷിതമാകാനാണു സാധ്യത.
എം. പ്രേംകുമാർ
പി. ജയരാജനെതിരേ കേന്ദ്ര നേതൃത്വത്തിനു പരാതി
02:33 AM Feb 21, 2018 | Deepika.com