തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്യു പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. കല്ലേറിലും ലാത്തിച്ചാർജിലും നിരവധി കെഎസ്യു പ്രവർത്തകർക്കു പരിക്കേറ്റു.
ബാരിക്കേഡ് തകർത്ത് സെക്രട്ടേറിയറ്റിനുള്ളിലേക്കു കയറാൻ ശ്രമിച്ച കെഎസ്യു പ്രവർത്തകർക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാർ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കോലം കത്തിക്കുകയും തുടർന്ന് പോലീസിനു നേരേ കല്ലെറിയുകയും ചെയ്തതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. ലാത്തിച്ചാർജിൽ കെഎസ്യു ജില്ലാ സെക്രട്ടറി പ്രതീഷ് മുരളി, അലക്സ് എന്നിവർക്കു സാരമായ പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി.
ലാത്തിച്ചാർജിനിടെ ചിതറി ഓടിയ കെഎസ്യു പ്രവർത്തകരെ പോലീസ് പിന്തുടരുകയും യൂത്ത് കോണ്ഗ്രസിന്റെ സമരപ്പന്തലിനുള്ളിൽ കയറി മർദിക്കുകയും ചെയ്തു. കെഎസ്യു നേതാക്കളായ നബീൽ, ടിനു പ്രേം, സെയ്ദലി കായ്പാടി, ബാഹുൽകൃഷ്ണ, ശരത്, ജെ.എസ്. അഖിൽ എന്നിവർക്കും പരിക്കേറ്റു.
യാതൊരു പ്രകോപനവും കൂടാതെ പോലീസ് ജലപീരങ്കി പ്രയോഗിച്ചുവെന്നും ഇതു ചോദ്യം ചെയ്തപ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്നും കെഎസ്യു പ്രവർത്തകർ പറഞ്ഞു.
ശുഹൈബ് വധത്തിലെ പ്രതികളെ അറസ്റ്റു ചെയ്യുക, സംഭവത്തിനു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോണ്ഗ്രസ് നേതാക്കൾ നടത്തുന്ന നിരാഹാരസമരത്തിനു പിന്തുണയുമായി എത്തിയതാണ് കെഎസ്യു പ്രവർത്തകർ.
കെഎസ്യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം
02:33 AM Feb 21, 2018 | Deepika.com