മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ അന്വേഷണസംഘം തിരിച്ചറിഞ്ഞു. അക്രമികൾ സഞ്ചരിച്ച വാഗൺ ആർ കാറും കൃത്യം നിർവഹിച്ചശേഷം വഴിക്കുവച്ച് അക്രമികൾ മാറിക്കയറിയ കാറുമാണ് അന്വേഷണസംഘം തിരിച്ചറിഞ്ഞത്.
വാഹനങ്ങളുടെ നന്പർ പ്ലേറ്റ് ഇളക്കി മാറ്റി ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ച ശേഷമാണ് അക്രമികൾ സഞ്ചരിച്ചതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലാകാനുള്ള മറ്റുള്ളവർക്കുവേണ്ടി പോലീസ് കർണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്കും തെരച്ചൽ ഊർജിതമാക്കി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരെയും ഗൂഢാലോചന നടത്തിയവരെയും പ്രതികളെ ഒളിവിൽ താമസിച്ചവരെയും കണ്ടെത്തുന്നതിനാണ് തെരച്ചിൽ ശക്തമാക്കിയത്. മട്ടന്നൂർ, എടയന്നൂർ, തില്ലങ്കേരി ഭാഗത്ത് നിന്നുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഒളിവിലാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
അറസ്റ്റിലായവരിൽനിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമോയെന്ന് അന്വേഷണസംഘം തീരുമാനിക്കും. കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾ ഒളിച്ചു താമസിച്ചിരുന്ന മുടക്കോഴി മലയിലും പ്രദേശങ്ങളിലും പ്രതികൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരിച്ചറിഞ്ഞ മുഴുവൻ പ്രതികളും അടുത്ത ദിവസംതന്നെ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ് (24), മുടക്കോഴി മലയ്ക്ക് സമീപത്തെ കരുവള്ളിയിലെ റിജിൻ രാജ് (24) എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതികളെ കണ്ണൂർ സ്പെഷൽ സബ് ജയിലിൽ അടച്ചിരിക്കുകയാണ്.
ആകാശും റിജിൻ രാജും ഉൾപ്പെടെ അഞ്ചംഗ സംഘമാണ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇവർക്കു പുറമേയുള്ള പ്രതികളെ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്. 12 സിപിഎം പ്രവർത്തകർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 12 ന് രാത്രി 11 ഓടെ തെരൂരിൽ തട്ടുകടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം ശുഹൈബിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
അക്രമികൾ സഞ്ചരിച്ച കാറുകൾ തിരിച്ചറിഞ്ഞു; അന്വേഷണം കർണാടകയിലേക്കും
02:33 AM Feb 21, 2018 | Deepika.com