തിരുവനന്തപുരം: ശുഹൈബ് വധത്തിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടത്തുന്ന പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ്. ഈ വിഷയത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിൽ നിർത്തിയുള്ള സമരപരിപാടികൾ ജനങ്ങൾക്കിടയിൽ ചലനം സൃഷ്ടിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണു നേതൃത്വം.
കണ്ണൂരിൽ കെ. സുധാകരനും തിരുവനന്തപുരത്ത് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആർ. മഹേഷും നടത്തി വന്ന 48 മണിക്കൂർ നിരാഹാരസമരം തുടരാൻ തീരുമാനിച്ചത് സമരം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. നാളെ കണ്ണൂരിൽ യുഡിഎഫ് നേതാക്കൾ ഒത്തുകൂടി ഭാവി പരിപാടികൾ തീരുമാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സിപിഎം സംസ്ഥാന സമ്മേളനം നാളെ തൃശൂരിൽ ആരംഭിക്കാനിരിക്കെ ശുഹൈബ് വധം പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന സാമ്പത്തിക തട്ടിപ്പു വിവാദങ്ങൾ ഒരു വിധം ഒതുക്കിത്തീർത്തതിനു പിന്നാലെയാണ് പാർട്ടിയെ അപ്പാടെ പ്രതിരോധത്തിലാക്കി ശുഹൈബ് വധം നടക്കുന്നത്.
കൊലപാതകത്തിൽ പാർട്ടിക്കു പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജൻ ആദ്യംതന്നെ പ്രസ്താവനയിറക്കിയെങ്കിലും ഇതു പാർട്ടി കൊലപാതകമായിരുന്നു എന്നു വൈകാതെ തെളിഞ്ഞു. പോലീസും ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തി. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വളരെ ദുർബലമായ പ്രതിരോധം മാത്രമേ നടത്തിയുള്ളൂ എന്നതും ശ്രദ്ധയേമാണ്.
സാധാരണ ഇത്തരം സംഭവങ്ങൾ അരങ്ങേറുമ്പോൾ നേതാക്കൾ കൂട്ടത്തോടെ രംഗത്തിറങ്ങി പാർട്ടിക്കു പ്രതിരോധം തീർക്കുന്ന പതിവാണു സിപിഎമ്മിലുള്ളത്. എന്നാൽ ഇവിടെ അതും കാണുന്നില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റുകളിൽ ഒതുങ്ങുകയാണ് സിപിഎം പ്രതിരോധം.
നിയമസഭാ സമ്മേളനം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് കൊലപാതകം. നിയമസഭയിലും ഇതിന്റെ അലയടികൾ ഉണ്ടാകുമെന്നു വ്യക്തം. കണ്ണൂരിലും തിരുവനന്തപുരത്തും ഒരേസമയം പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് ശുഹൈബ് വധം ഒരു രാഷ്ട്രീയ പ്രശ്നമാക്കി വളർത്തുന്നതിൽ കോണ്ഗ്രസും യുഡിഎഫും വലിയൊരു പരിധിവരെ വിജയിച്ചു. പ്രതിഷേധത്തിന്റെ ശക്തി ചോരാതെ മുന്നോട്ടു കൊണ്ടു പോകാനാണ് നീക്കം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും വി.എം. സുധീരനും ഉൾപ്പെടെയുള്ള മുൻനിര നേതൃത്വം ഒറ്റക്കെട്ടായി രംഗത്തിറങ്ങി എന്ന പ്രത്യേകതയും ഇവിടെയുണ്ട്. രണ്ടു തെരഞ്ഞെടുപ്പു തോൽവികളോടെ പ്രഭാവത്തിനു മങ്ങലേറ്റു നിന്നിരുന്ന കെ. സുധാകരനും ഈ പ്രശ്നത്തോടെ കണ്ണൂർ രാഷ്ട്രീയത്തിന്റെ മുന്നണിയിലേക്കു ശക്തമായി തിരിച്ചു വന്നിരിക്കുകയാണ്.
ഇടതു സർക്കാർ അധികാരത്തിലേറിയതിനു ശേഷം സിപിഎം- ബിജെപി സംഘട്ടനങ്ങൾ തുടർക്കഥയായിരുന്നു. കോണ്ഗ്രസ് ഇതിൽ കക്ഷിയല്ലായിരുന്നു. സിപിഎം കൊലപാതക രാഷ്ട്രീയം നടത്തുന്നു എന്ന് ആരോപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതൃത്വം ഒറ്റക്കെട്ടായി കേരളത്തിലെത്തി വൻതോതിൽ പ്രചാരണം നടത്തിയപ്പോൾ പോലും ആ നീക്കത്തെ പ്രതിരോധിക്കാൻ സിപിഎമ്മിനു സാധിച്ചിരുന്നു. ബിജെപി നടത്തിയ ജനരക്ഷായാത്ര തന്നെ സിപിഎമ്മിനെതിരായ വികാരം ദേശീയതലത്തിൽ സൃഷ്ടിച്ചെടുക്കുന്നതിനായിരുന്നു. എന്നാൽ അതിനെ ശക്തമായി പ്രതിരോധിക്കാനും രാഷ്ട്രീയമായി തിരിച്ചടി നൽകാനും സിപിഎമ്മിനു സാധിച്ചു.
എന്നാൽ, ശുഹൈബ് വധത്തോടെ അവർക്കു പ്രതിരോധിക്കാൻ പോലും സാധിക്കാത്ത തരത്തിൽ പാർട്ടി ദുർബലമാകുന്ന കാഴ്ചയാണുള്ളത്. ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന യുവനേതാവിനെ നിഷ്ഠുരമായി കൊലപ്പെടുത്തി എന്ന ആക്ഷേപം ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് രാഷ്ട്രീയമായി വലിയ നഷ്ടം തന്നെ വരുത്തിയേക്കാം.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് അധികനാളുണ്ടാകില്ല. ഒരു രാഷ്ട്രീയ പോരാട്ടം ഉടനടി നടക്കാനിരിക്കെ കണ്ണൂരിൽ സംഭവിച്ചത് പാർട്ടിക്കു വരുത്താവുന്ന ദോഷം ചെറുതായിരിക്കില്ല. ഏതായാലും രണ്ടു വർഷം തികയാൻ പോകുന്ന പിണറായി സർക്കാർ പ്രതിപക്ഷത്തുനിന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഈ കൊലപാതകവും അതിന്റെ പേരിലുള്ള പ്രക്ഷോഭവും മാറിയേക്കാം.
സാബു ജോണ്
ശുഹൈബ് വധം: കടുപ്പിക്കാൻ യുഡിഎഫ്; സിപിഎം പ്രതിരോധത്തിൽ
02:33 AM Feb 21, 2018 | Deepika.com