തിരുവനന്തപുരം: റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുക്കാതിരുന്ന മന്ത്രിസഭാ യോഗത്തിൽ വകുപ്പിനു കീഴിലുള്ള ലാൻഡ് ബോർഡ് സെക്രട്ടറിയെ മാറ്റിയ നടപടി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം റദ്ദാക്കി. അതിനാൽ ലാൻഡ് ബോർഡ് സെക്രട്ടറിയായി സി.എ. ലത തുടരും. താനറിയാതെ തന്റെ വകുപ്പിനു കീഴിലുള്ള സെക്രട്ടറിയെ മാറ്റിയ നടപടിയിൽ മന്ത്രി ചന്ദ്രശേഖരൻ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണു തീരുമാനം തിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്.
ലാൻഡ് ബോർഡ് സെക്രട്ടറിയായി ലതയ്ക്കു പകരം നിയമിക്കപ്പെട്ട കെ.എൻ. സതീഷിനെ രജിസ്ട്രേഷൻ ഐജിയായി മാറ്റി നിയമിച്ചു. ലത വഹിച്ചിരുന്ന അധിക ച ുമതലയായിരുന്നു രജിസ്ട്രേഷൻ ഐജിയുടേത്. ചീഫ് സെക്രട്ടറിക്കു സംഭവിച്ച പിഴവാണ് ഇതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ലത രജിസ്ട്രേഷൻ ഐജിയാണെന്നും ലാൻഡ് ബോർഡ് സെക്രട്ടറിയുടെ പദവി ഒഴിഞ്ഞുകിടക്കുന്നതിനാൽ അതിന്റെ അധികച്ചുമതലയാണ് അവർ വഹിച്ചിരുന്നതെന്നുമാണ് ചീഫ് സെക്രട്ടറി ധരിച്ചത്.
കെ.എൻ. സതീഷിനു നിയമനം നൽകേണ്ടി വന്നപ്പോൾ അധികച്ചുമതലയുള്ള തസ്തികയെന്നു തെറ്റിദ്ധരിച്ചു ലാൻഡ് ബോർഡ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ഭൂരേഖകളുമായി ബന്ധപ്പെട്ട ഡിജിറ്റൈസേഷൻ ജോലികൾ ലാൻഡ് ബോർഡിൽ പുരോഗമിക്കുന്നതിനിടെയാണു ലതയെ മാറ്റിയത്.
മന്ത്രി പങ്കെടുക്കാത്ത യോഗത്തിൽ സെക്രട്ടറിയെ മാറ്റിയതു റദ്ദാക്കി
02:33 AM Feb 21, 2018 | Deepika.com