തിരുവനന്തപുരം: എംജി സർവകലാശാലാ വിസിയുടെ താത്കാലിക ചുമതല സർവകലാശാലയിലെ മുതിർന്ന പ്രഫസർ ഡോ. സാബു തോമസിനു നല്കി ഗവർണർ ഉത്തരവു പുറപ്പെടുവിച്ചു. ഡോ.സാബു തോമസ് വഹിക്കുന്ന പദവികൾക്കു പുറമേയാണിത്.
ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം കോടതി അസാധു ആക്കിയതിനെത്തുടർന്ന് സർവകലാശാലയുടെ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാകാതിരിക്കാനാണ് സർവകലാശാലാ ആക്ട് അനുസരിച്ച് ചാൻസലർ കൂടിയായ ഗവർണർ നടപടി സ്വീകരിച്ചത്.
എംജി യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി ഡയറക്ടറും സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ പ്രഫസറുമായിരുന്ന ഡോ. സാബു തോമസ്, പ്രോ വൈസ് ചാൻസലറായിരുന്ന ഡോ. ഷീന ഷുക്കൂർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നിനാണ് പ്രോ വൈസ് ചാൻസലറായി ചുമതലയേറ്റത്.
സർവകലാശാലാ അധ്യാപകനായി 30 വർഷത്തെ പരിചയമുള്ള ഇദ്ദേഹം, പോളിമർ സയൻസ് രംഗത്തെ അതുല്യ നേട്ടങ്ങളുടെ ഉടമയുമാണ്. നാനോ മെഡിസിൻ, ഗ്രീൻ ടെക്നോളജി മേഖലകളിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. ഇതുവഴി ഇന്ത്യയിലെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഡോ.സാബു തോമസ് ഇടംനേടി. 700ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 79 പിഎച്ച്ഡി ബിരുദങ്ങൾക്ക് ഗവേഷണ ഗൈഡായി പ്രവർത്തിച്ചു. നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹനായ ഡോ. സാബു തോമസിനു ഗവേഷണ നിലവാരത്തിന്റെ സൂചികയായ എച്ച് - ഇൻഡക്സ് 80 ലഭിച്ചിട്ടുണ്ട്.
ഭാര്യ ഡോ. ആൻ. ജോർജ് (കോഴിക്കോട് മെഡിക്കൽ കോളജിൽ അസോസിയേറ്റ് പ്രഫസർ). മക്കൾ: മാർട്ടിൻ ജോർജ് (കുസാറ്റിൽ എം ടെക് വിദ്യാർഥി), ക്രിസ്റ്റീൻ (എംബിബിഎസ് വിദ്യാർഥിനി).
ഡോ. സാബു തോമസിനു വിസിയുടെ താത്കാലിക ചുമതല
02:17 AM Feb 21, 2018 | Deepika.com