കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എടയന്നൂരിലെ ശുഹൈബിനെ കൊലപ്പെടുത്തിയത് ടി.പി. വധക്കേസ് പ്രതി കിര്‍മാണി മനോജാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. ശുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവത്തില്‍നിന്ന് അതു വ്യക്തമാണ്. ടി.പി. ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾക്കു സമാനമാണിതെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ സുധാകരൻ ചൂണ്ടിക്കാട്ടി.
അറസ്റ്റിലായ ഒരാള്‍ ആകാശ് തില്ലങ്കേരിയാണ്. അയാള്‍ പി.ജയരാജന്റെ സന്തതസഹചാരിയാണ്. ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തിലുണ്ടെങ്കില്‍ അത് പി.ജയരാജനും പിണറായി വിജയനും അറിഞ്ഞുകൊണ്ടാണെന്നും സുധാകരന് ആരോപിച്ചു. ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് ശുഹൈബിനെ വധിക്കാന്‍ വേണ്ടിയാണ്. പാര്‍ട്ടി ഗ്രാമമായി അറിയപ്പെടുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം തടവുകാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്തും കിട്ടും. ജയിലിലെ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും സിപിഎമ്മിനു ദാസ്യവേല ചെയ്യുന്നവരാണ്. സംഭവത്തിൽ രണ്ടു പേരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കോടിയേരിക്കും എൽഡിഎഫ് സർക്കാരിനും രണ്ടഭിപ്രായമാണുള്ളതെന്നും സുധാകരൻ പറഞ്ഞു.
ശുഹൈബിനെ കൊലപ്പെടുത്തിയതു കിര്‍മാണി മനോജ് എന്നു കെ.സുധാകരൻ
02:06 AM Feb 21, 2018 | Deepika.com