തിരുവനന്തപുരം: സ്വാശ്രയ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും സംഘടനാ പ്രവർത്തനം അനുവദിക്കാൻ കഴിയുന്ന വിധത്തിൽ നിയമ നിർമാണം നടത്തണമെന്നത് അടക്കമുള്ള ശിപാർശകൾ അടങ്ങിയ ജസ്റ്റീസ് കെ.കെ. ദിനേശൻ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ പഠിച്ചു സമർപ്പിച്ച റിപ്പോർട്ടാണ് അംഗീകരിച്ചത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും സംഘടന രൂപീകരിക്കാനും സമാധാനപരമായി യോഗം ചേരുന്നതിനും അവകാശമുണ്ട്. വിദ്യാർഥികൾക്ക് ആയുധങ്ങളില്ലാതെ ഒത്തു ചേരാനും സംഘടന രൂപീകരിക്കാനുമുള്ള സാധുതയാണു പരിശോധിക്കേണ്ടത്.
മറ്റു പ്രധാന ശിപാർശകൾ
• നഴ്സിംഗ് മേഖലയിൽ ആരോഗ്യ വിഭാഗവും കേരള ആരോഗ്യ സർവകലാശാലയും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.
• പ്ലസ് ടുവിനു ശേഷം ബിഎ അല്ലെങ്കിൽ ബിഎസ്സിയും ബിഎഡും ഒരുമിച്ചു നേടാവുന്ന നാലു വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് ആരംഭിക്കണം.
• സർക്കാരിന് ആവശ്യമെന്നു തോന്നുന്ന പക്ഷം പ്രത്യേക സമിതി രൂപീകരിച്ചു മെഡിക്കൽ- എൻജിനിയറിംഗ് ഒഴികെയുള്ള പ്രഷഫഷണൽ കോഴ്സുകളുടെയും അല്ലാത്തവയുടെയും പ്രവേശനം നിയന്ത്രിക്കുകയും ട്യൂഷൻ ഫീസ് നിശ്ചയിക്കുകയും ആകാം. ഇതിനായി പ്രത്യേക നിയമ നിർമാണമോ നിയമ ഭേദഗതിയോ കൊണ്ടു വരാം.
• മാനേജ്മെന്റും വിദ്യാർഥികളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല- സംസ്ഥാന തലത്തിൽ ഓബുഡ്സ്മാൻ രൂപീകരിക്കുന്നതിനായി നിയമ ഭേദഗതി വേണം.
• ലിങ്ദോ കമ്മിറ്റി റിപ്പോർട്ടിനും സുപ്രീംകോടതി വരുത്തിയ മാറ്റങ്ങൾക്കും അനുസരിച്ചു വേണം വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ തെരഞ്ഞെടുപ്പു നടത്തേണ്ടത്.
• വൈസ് ചാൻസലർമാരുടെ സമിതിയുടെ ശിപാർശയനുസരിച്ച് ഇന്റേണൽ അസസ്മെന്റ് സംവിധാനം നിയന്ത്രിക്കപ്പെടണം. ഇന്റേണലിൽ നിഷ്കർഷിക്കുന്ന മിനിമം സ്കോർ എടുത്തു കളഞ്ഞു ഇന്റേണലും അവസാന പരീക്ഷകളും കൂട്ടിച്ചേർത്തു മിനിമം നിഷ്കർഷിക്കാവുന്നതാണ്.
• പ്രോസ്പെക്ടസിലും വെബ് പോർട്ടലിലും അപേക്ഷ ക്ഷണിക്കുമ്പോൾ കോളജിന്റെ വിലാസം വ്യക്തമാക്കിയിരിക്കണം.
• സ്വാശ്രയ കോളജുകളിലെല്ലാം പിടിഎ നിർബന്ധമാക്കണം.
• എയ്ഡഡ് മാനേജ്മെന്റുകളേക്കാൾ ഉയർന്ന അഫിലിയേഷൻ ഫീസും അഡ്മിനിസ്ട്രേഷൻ
ഫീസും സ്വാശ്രയ മാനേജ്മെന്റുകളിൽ നിന്ന് സർവകലാശാലകൾ ഈടാക്കാൻ പാടുള്ളതല്ല.
• സ്വാശ്രയ കോളജുകളെ സർക്കാർ- എയ്ഡഡ് കോളജുകൾക്കു തുല്യമായി കണക്കാക്കി പ്രോപ്പർട്ടി ടാക്സ്, വൈദ്യുതി ചാർജ് എന്നിവയിലെ ആനുകൂല്യങ്ങൾ നൽകണം. ഇതിനായി സ്റ്റാറ്റ്യൂട്ടറി വകുപ്പുകൾ ഉൾപ്പെടുത്തണം.
• വിദ്യാർഥികളിൽ നിന്നു സെമസ്റ്റർ ഫീസ് മുൻകൂറായി വാങ്ങുന്നതു നിയമം മൂലം നിരോധിക്കണം. പാതിവഴിയിൽ പഠനം മുടങ്ങുന്ന കുട്ടികളിൽ നിന്ന് എല്ലാ സെമസ്റ്ററുകളിലേയും ട്യൂഷൻ ഫീസ് വാങ്ങുന്നത് അനുവദിക്കരുത്. ഒറിജിനൽ സർട്ടിഫിക്കറ്റ് പിടിച്ചു വയ്ക്കുന്ന രീതി അനുവദിക്കരുത്.
• സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജുകളെ ഘട്ടംഘട്ടമായി പൂർണ സർക്കാർ സ്ഥാപനങ്ങളായി മാറ്റണം. സംയോജനം സംബന്ധിച്ച നിബന്ധനകൾ സൃഷ്ടിക്കാൻ സർക്കാരിന് അധികാരമുണ്ടാകും. യോഗ്യതയുള്ള ജീവനക്കാർക്ക് സർക്കാർ- സ്വകാര്യ എയ്ഡഡ കോളജുകളിലെ തുല്യ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം നൽകണം. ജോലി ഭാരം, യോഗ്യത, വേതന സ്കെയിൽ, അലവൻസുകൾ, അവധി, പെരുമാറ്റം എന്നിവയെക്കുറിച്ചു വ്യക്തമായ നിയമമുണ്ടാകണം.
• എന്നാൽ കെഎസ്ആർ പാർട്ട് മൂന്നിൽ പറയുന്ന റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നല്കണമെന്നില്ല.
• നിയമങ്ങൾ അനുസരിച്ചു ശമ്പളവും മാനുഷിക സേവന സാഹചര്യവും ഒരുക്കണം.
• മാനേജ്മെന്റുകളുടെ കോഷൻ ഡിപ്പോസിറ്റ് ഉപയോഗിച്ച് സർക്കാരിന് നിയമം മൂലം ഫണ്ട് രൂപീകരിക്കാം. ഇതു കോളജുകൾ അടച്ചുപൂട്ടുന്ന സാഹചര്യത്തിലും മാനേജ്മെന്റുകളുടെ ദുർഭരണം, പീഡനം, മനുഷ്യാവകാശ ലംഘനം എന്നിവ മൂലവും അനാഥരാകുന്ന വിദ്യാർഥികളുടെ പുനരധിവാസത്തിനായി ഉപയോഗിക്കാം.
സ്വാശ്രയ കോളജുകളിൽ സംഘടനാ പ്രവർത്തനം: റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു
01:52 AM Feb 21, 2018 | Deepika.com