ജറുസലം തീർത്ഥാടനം-10 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തിന്റെയും കർത്താവ് ദൈവമാണെന്ന് ഉല്പത്തി പുസ്തകം വെളിവാക്കുന്നു. എത്രസുന്ദരമാണ് ആ സൃഷ്ടിവിവരണം! താളംതെറ്റാതെ മുന്നോട്ടുപോകുന്ന പ്രപഞ്ചം; അതിന്റെ ഹ്രസ്വരൂപം മനുഷ്യരിൽ കാണാം. മനുഷ്യശരീരത്തിന്റെയും മനസിന്റെയും പ്രവർത്തനങ്ങളുടെ ഏകോപനം വിലയിരുത്തിയാൽ ഇതു മനസിലാകും. പലപ്പോഴും നമ്മൾ അതിനെക്കുറിച്ച് ബോധവാന്മാരാകുന്നില്ല എന്നുമാത്രം.
മനുഷ്യരെ സൃഷ്ടിയുടെ മകുടം എന്നു വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമാണ്. ജ്ഞാനവാദത്തെ നിഷേധിച്ചുകൊണ്ട് എഴുതുന്പോൾ ലിയോണ്സിലെ മെത്രാനായിരുന്ന വിശുദ്ധ ഇരണേവൂസ് അഭിപ്രായപ്പെടുന്നത് ഓരോ മനുഷ്യനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമെന്നാണ്. മനുഷ്യസൃഷ്ടിയിൽ പിതാവായ ദൈവത്തിന്റെ കരങ്ങളായി പുത്രനും പരിശുദ്ധാത്മാവും പ്രവർത്തിച്ചു. അതുകൊണ്ടു സൃഷ്ടവസ്തുക്കളിൽ അനന്യമായ സ്ഥാനം മനുഷ്യനുണ്ട്.
തന്റെ ഛായയും സാദൃശ്യവും നല്കിക്കൊണ്ടു മനുഷ്യാത്മാവിൽ ദൈവം നിക്ഷേപിച്ച ബുദ്ധിവൈഭവവും സ്വാതന്ത്ര്യബോധവും പിന്നെ അവിടുത്തെ കൃപയും നമ്മെ സൃഷ്ടിയുടെ മകുടമാക്കി മാറ്റി. മനുഷ്യന്റെ പ്രസ്തുത അതുല്യതയെക്കുറിച്ചു സങ്കീർത്തകൻ മനോഹരമായി പാടുന്നുണ്ട്: “... അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്കിയത്; എന്റെ അമ്മയുടെ ഉദരത്തിൽ അവിടുന്ന് എന്നെ മെനഞ്ഞു.. എന്നെ അങ്ങ് വിസ്മയനീയമായി സൃഷ്ടിച്ചു .....’’
എന്നാൽ, അതിലും എത്രയോ സുന്ദരമായിട്ടാണു ദൈവം നമ്മെ വീണ്ടെടുത്തത്. ഇവിടെയാണു പെസഹാരഹസ്യത്തിന്റെ സാംഗത്യം വെളിവാകുന്നത്. വിശുദ്ധ ഇരണേവൂസ് എഴുതുന്നുണ്ട്: : “Son of God was given to humanity so that humanity might partake in God’’. വിശുദ്ധ അഗസ്റ്റിൻ മറ്റു വാക്കുകളിൽ ഇതു പറയുന്നു: To make human beings gods, He was made man who was God.” വിശുദ്ധ പൗലോസിന്റെ ചിന്ത ഇവർക്കെല്ലാം പ്രചോദനമാകുന്നു: “അവൻ സന്പന്നനായിരുന്നിട്ടും നിങ്ങളെ പ്രതി ദരിദ്രനായി - തന്റെ ദാരിദ്യ്രത്താൽ നിങ്ങൾ സന്പന്നരാകാൻ വേണ്ടിതന്നെ.’’ അതിനാൽ സ്രഷ്ടാവിനെ സ്തുതിക്കുന്നതിലും പരസ്പരം ബഹുമാനിക്കുന്നതിലും ഓരോരുത്തരും മുന്നിട്ടുനില്ക്കണം.
ജാതിയുടെയും മതത്തിന്റെ സാമൂഹിക അന്തസിന്റെയും പരിമിതികൾ മനുഷ്യനെ ബഹുമാനിക്കുന്നതിൽ ഒരിക്കലും തടസമാകരുത്. എല്ലാവരിലുമുണ്ട് ത്രിത്വത്തിന്റെ രൂപവും സാദൃശ്യവും. മനുഷ്യന്റെ സൃഷ്ടികർമത്തിൽ പിതാവിന്റെ കരങ്ങളായി പുത്രനും പരിശുദ്ധാത്മാവും പ്രവർത്തിച്ചുവെന്ന ആലങ്കാരിക അവതരണം വിശുദ്ധ ഇരണേവൂസിൽ മാത്രമല്ല ഗ്രീക്ക് ദൈവശാസ്ത്രജ്ഞരിലും കാണാം. സഭയിൽ നിലനിൽക്കേണ്ട കൂട്ടായ്മയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചും ഓർമപ്പെടുത്താൻ അലക്സാണ്ട്രിയായിലെ ക്ലമന്റ് സമർപ്പിതരെയും ഇതരവിശ്വാസികളെയും മെത്രാന്റെ കരങ്ങളായി അവതരിപ്പിക്കുന്നതു ശ്രദ്ധേയമാണ്. ലഭിക്കേണ്ടതും കൊടുക്കേണ്ടതുമായ ആദരവും ബഹുമാനവും എല്ലാ മേഖലകളിലും നിലനില്ക്കണം എന്ന് ഇത് സൂചിപ്പിക്കുന്നു. യേശു രൂപപ്പെടുത്തിയത് ഒരു വിശിഷ്ടഗ്രൂപ്പിനെയല്ല. അവിടുന്നു തെരഞ്ഞെടുത്ത ശിഷ്യഗണത്തിൽ എല്ലാത്തരം മനുഷ്യരുമുണ്ടായിരുന്നു.
യോഹന്നാന്റെ സുവിശേഷത്തിലെ പാദക്ഷാളനകർമമാണ് മനസിലേക്കു വരുന്നത്. നിത്യതയിൽനിന്നു നിത്യതയിലേക്ക് ഉളവാക്കപ്പെട്ടവനും സകലതിന്റെയും സ്രഷ്ടാവും പിതാവിനോടുകൂടെ മാറ്റമില്ലാത്തവനും മനുഷ്യസ്വഭാവം സ്വീകരിച്ചിട്ടും മാറ്റമില്ലാത്തവനുമായ യേശുക്രിസ്തു പാദക്ഷാളനവേളയിൽ തിന്മയിലേയ്ക്കു കൂപ്പുകുത്തിയിരുന്ന യൂദാസിന്റെ പാദങ്ങളും കഴുകുന്നു. ഈ വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കുന്പോൾ വിശുദ്ധ അഗസ്റ്റിൻ യേശുവിനെ വിളിക്കുന്നത് എളിമയുടെ അധിപൻ എന്നാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഉപയോഗിച്ചാൽ Magister Umilitatis - യേശുവിലേയ്ക്കും അവിടുത്തെ വാക്കുകളിലേയ്ക്കും പ്രവൃത്തിയിലേക്കും നോക്കിയാൽ മതി മനുഷ്യത്വത്തിന്റെ വിവിധ ഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ.
സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആദരവിന്റെയും മനുഷ്യാവതാരമായി യേശു എന്നും നമ്മോടൊപ്പം ഉണ്ട്. മനുഷ്യജീവന്റെ മൂല്യം സംരക്ഷിക്കാൻ കൊല്ലരുത് എന്ന കല്പന ദൈവം നല്കി. ഒഴിവാക്കലും അസമത്വമില്ലാതാക്കലും കൂടി ആ കല്പന ഉൾക്കൊള്ളുന്നുണ്ട് എന്നോർക്കണം. ഫ്രാൻസിസ് പാപ്പായുടെ ഒരു നിരീക്ഷണം ഇവിടെ പ്രസ്താവിക്കുന്നതു നല്ലതുതന്നെ: “വീടില്ലാതെ, വാർധക്യത്തിലെത്തിയ ഒരാൾ പുറത്തുകിടന്നു മരിച്ചാൽ അതു വാർത്തയായി തീരുന്നില്ല. എന്നാൽ, സ്റ്റോക്ക് മാർക്കറ്റിൽ രണ്ടു പോയിന്റ് കുറഞ്ഞാൽ അതു വാർത്തയാകുന്നു.’’
എല്ലാവരും വിലയുള്ളവരാണെന്നും ബഹുമാനവും സമത്വവും ആദരവും അർഹിക്കുന്നുവെന്നും തിരിച്ചറിയണം. കാരണം മനുഷ്യർ ദൈവത്തോടുള്ള സാരൂപ്യത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്നു. സ്വർഗീയ ജറുസലമിനെ ലക്ഷ്യംവച്ചു നീങ്ങുന്ന യാത്രയിൽ എല്ലാവരെയും തുല്യരായി കാണാൻ ദൈവപുത്രന്റെ മനുഷ്യാവതാരവും സഹനവും പീഡാനുഭവവും നമ്മെ നിർബന്ധിക്കുന്നു എന്നു തോന്നുന്നുണ്ടെങ്കിൽ നമ്മുടെ ഈ നോന്പുകാലം കൂടുതൽ അർഥപൂർണമാകും.
എല്ലാവരും വിലപ്പെട്ടവർ
01:52 AM Feb 21, 2018 | Deepika.com