ആലപ്പുഴ: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ കണക്കെടുക്കാൻ പോലീസ് നടപടി ആരംഭിക്കുന്നു. അപകടത്തിൽപ്പെട്ടതും തകരാറിലായതും വിവിധ കേസുകളിൽ ഉൾപ്പെട്ട് പോലീസ് പിടിച്ചിട്ടതും തുടങ്ങി എല്ലാ വാഹനങ്ങളും ഇതിൽപ്പെടും. വാഹനങ്ങളുടെ കണക്കെടുത്ത് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം വാഹന ഉടമയ്ക്ക് കത്തയയ്ക്കും. ഇതിൽ ഉപയോഗപ്രദമായ വാഹനങ്ങൾ നികുതിയിനത്തിലെ കുടിശിക അടപ്പിച്ചും നിയമനടപടികൾ പൂർത്തീകരിച്ചും വാഹന ഉടമയെത്തന്നെ തിരിച്ചേൽപ്പിക്കാനുള്ള ശ്രമം നടത്തും. ഉപയോഗശൂന്യമായ വാഹനങ്ങൾക്ക് അതാത് മോഡലിനു വില നിശ്ചയിച്ച് വിൽക്കും. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികൾക്കും ഡിവൈഎസ്പിമാർക്കും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി.
വഴിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളെ സംബന്ധിച്ച് സംസ്ഥാന മോട്ടോർ വാഹന ഗതാഗത വകുപ്പിന്റെയോ പൊതുമരാമത്ത് വകുപ്പിന്റെയോ പക്കൽ യാതൊരു കണക്കും ഇല്ലെന്ന് വിവരാവകാശ രേഖ പറയുന്നു. ഏതു ജില്ലയിലാണ് വാഹനങ്ങൾ കൂടുതലായി ഉപേക്ഷിക്കപ്പെട്ടതെന്നോ ഏതുതരം വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെടുന്നവയിൽ കൂടുതലെന്നോ അറിയില്ല. ഈ വാഹനങ്ങൾ റോഡിൽനിന്നു നീക്കണമെന്ന് മോട്ടോർ വാഹന, ഗതാഗത വകുപ്പിനോട് പൊതുമരാമത്ത് ആവശ്യപ്പെട്ടുമില്ല. ഇങ്ങനെ വഴിയിൽ കിടക്കുന്ന വാഹനങ്ങളിലൂടെ സർക്കാരിനു കിട്ടേണ്ട ലക്ഷങ്ങളുടെ നികുതി അടപ്പിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം ആലപ്പുഴ ജില്ലയിൽ ജില്ലാ ഭരണകൂടത്തിന്റെയും മോട്ടർ വാഹന ഗതാഗത വകുപ്പിന്റെയും സഹകരണത്തോടെ ഇത്തരം വാഹനങ്ങളുടെ കണക്കെടുക്കാൻ ശ്രമം ആരംഭിച്ചിരുന്നു. ജീവനക്കാരുടെ കുറവ് മൂലം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ജയ്സണ് ജോയ്
വഴിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ കണക്കെടുക്കുന്നു
01:35 AM Feb 21, 2018 | Deepika.com