പന്തളം: സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ചാടിയ പിഎസ്സി ജീവനക്കാരി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു മരിച്ചു. കുളനട മാന്തുക സരസ്വതി ഭവനിൽ സജയകുമാറിന്റെ ഭാര്യ ശ്രീകലയാണ്(35) മരിച്ചത്. ഇന്നലെ രാവിലെ 11നു പന്തളം ചിത്രാ ആശുപത്രിയിലായിരുന്നു സംഭവം.
സജയകുമാറിനും മകൻ മാധവിനുമൊപ്പം ശിശുരോഗ വിദഗ്ധനെ കാണാനായി എത്തിയതായിരുന്നു. ഡോക്ടറെ കണ്ട ശേഷം പുറത്തേക്കിറങ്ങുന്പോൾ, ഭർത്താവിനോടു പറഞ്ഞ ശേഷം മുകളിലെ നിലയിലേക്ക് ഇവർ ഓടിക്കയറി. സംശയം തോന്നിയ സജയകുമാറും പിന്നാലെ ചെന്നു. മൂന്നാം നിലയിലെത്തിയപ്പോൾ കൈവരിയിലൂടെ കയറി ആശുപത്രിയുടെ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. സജയകുമാർ ഓടിയെത്തി തടയാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ശ്രീകല തൽക്ഷണം മരിച്ചു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സജയകുമാർ പോലീസിനു മൊഴി നല്കിയിട്ടുണ്ട്. പത്തനംതിട്ട പിഎസ്സി ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്നു. മൃതദേഹം അടൂർ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിലേക്ക് മാറ്റി.
മൂന്നാം നിലയിൽനിന്നു ചാടിയ പിഎസ്സി ജീവനക്കാരി മരിച്ചു
01:35 AM Feb 21, 2018 | Deepika.com