തിരുവനന്തപുരം: ശുഹൈബ് കൊലപാതകത്തിലെ യഥാർഥ പ്രതികളെ പിടികൂടുന്നതുവരെ കോണ്ഗ്രസ് പോരാട്ടം തുടരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശുഹൈബ് വധത്തിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന സംബന്ധിച്ചു സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത് കോണ്ഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസും സി.ആർ. മഹേഷും ആരംഭിച്ച 48 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പോലീസ് പിടികൂടിയതു ഡമ്മി പ്രതികളെയാണ്. മറ്റൊരു കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഇരിക്കുന്ന പ്രതി പോയി കുറ്റസമ്മതം നടത്തിയതു തന്നെ പ്രതികൾ ഡമ്മികളാണെന്നതിനുള്ള വ്യക്തമായ തെളിവാണ്. യഥാർഥ പ്രതികളെ രക്ഷപ്പെടുത്താൻ ഡമ്മികളെ കണ്ടുപിടിക്കുന്നതിനു പോലീസിന് ആറു ദിവസമെടുത്തെന്നും രമേശ് പറഞ്ഞു.
ശുഹൈബിന്റെ കൊലപാതകം നടന്ന് ആറു ദിവസം കഴിഞ്ഞാണു മുഖ്യമന്ത്രി കൊലപാതകത്തെപ്പറ്റി വായ് തുറന്നത്. മുഖ്യമന്ത്രിയുടെ വീടിനടുത്തു നടന്ന കൊലപാതകത്തെപ്പറ്റി പറയാൻ ആറു ദിവസമെടുത്തെങ്കിൽ ഈ കേസിന്റ സ്ഥിതി എന്താകുമെന്നു ചിന്തിക്കാവുന്നതേ ഉള്ളു. മുദ്രാവാക്യം വിളിച്ച് ശുഹൈബിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ആരുടെയും മൊഴി എടുക്കാൻ പോലീസ് തയാറാകാത്തതു ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ അറിവോടെയാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികളോടൊപ്പം സൗഹൃദത്തോടെ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെയും നേതാക്കളുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടും കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ല എന്നു കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ചുപറയുന്നു ത് ആരെ വിഡ്ഢികളാക്കാനാണ്? സിപിഎം സായുധ കലാപത്തിനു തയാറെടുകയാണെന്നും കൊലപാതകികളെ സംരക്ഷിച്ച് ഈ സർക്കാരിന് അധികനാൾ മുന്നോട്ട് പോകാൻ സാധ്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡീൻ കുര്യാക്കോസിനേയും സി.ആർ. മഹേഷിനെയും ഷാൾ അണിയിച്ചാണു രമേശ് ചെന്നിത്തല 48 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്. എംഎൽഎമാരായ വി.എസ്. ശിവകുമാർ, എം. വിൻസന്റ്, കെ.എസ്. ശബരീനാഥൻ, കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.
ശുഹൈബ് കൊലപാതകം: പോരാട്ടം തുടരുമെന്നു പ്രതിപക്ഷ നേതാവ്
02:08 AM Feb 20, 2018 | Deepika.com