കൊച്ചി: സോളാർ അന്വേഷണ കമ്മീഷന്റെ നടപടികളിൽ അപാകതയില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ടിലെ പ്രതികൂല പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ നൽകിയ ഹർജികളാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. ഹർജികൾ അന്തിമവാദത്തിന് ഈമാസം 28 ലേക്ക് മാറ്റി.
കമ്മീഷന്റെ നടപടികളുമായി പൂർണമായും സഹകരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന് കമ്മീഷൻ റിപ്പോർട്ട് നൽകും വരെ ടേംസ് ഓഫ് റഫറൻസ് മറികടന്നാണ് കമ്മീഷൻ പ്രവർത്തിച്ചതെന്ന് പരാതിയുണ്ടായിരുന്നില്ലെന്നും സത്യവാങ്മൂലം പറയുന്നു. മാത്രമല്ല, കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുന്പ് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം നടത്തിയതിലും അപാകതയില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ കമ്മീഷൻ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല. കമ്മീഷന്റെ കണ്ടെത്തലുകൾ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ്. റിപ്പോർട്ടിൽ പേരു പരാമർശിക്കുന്ന വ്യക്തികളുടെ അവകാശങ്ങൾ കമ്മീഷൻ ലംഘിച്ചിട്ടില്ല. തന്റെ ഭാഗം വിശദീകരിക്കാൻ ഹർജിക്കാരന് കമ്മീഷനിൽ അവസരം ലഭിച്ചിരുന്നു.
കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് തിരുത്തിയെന്ന വാദം ശരിയല്ല. കമ്മീഷൻ പരിഗണനാ വിഷയങ്ങൾ സംഗ്രഹിക്കുകയാണ് ചെയ്തത്. ഒരു പ്രതിയുടെ കത്തിനെ ചുറ്റിപ്പറ്റി റിപ്പോർട്ട് തയാറാക്കിയെന്ന ആരോപണം ശരിയല്ല. ആരോപണങ്ങളുടെ നിജസ്ഥിതിയറിയാൻ മാത്രമാണ് കമ്മീഷൻ കത്തിനെ ആശ്രയിച്ചത്.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ഉയർന്ന ആരോപണങ്ങളെത്തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ ആ മന്ത്രിസഭയിലെ ചില അംഗങ്ങളും തട്ടിപ്പുകാരെ സഹായിച്ചിട്ടുണ്ടെന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
ടീം സോളാർ എന്ന കന്പനിയുടെ വിവിധ പരിപാടികളുമായി അന്നത്തെ മന്ത്രിമാർ, ഭരണപക്ഷ എംഎൽഎമാർ തുടങ്ങിയവർ സഹകരിച്ചിരുന്നു. ഉമ്മൻചാണ്ടിയും അന്നത്തെ ചില മന്ത്രിമാരും തങ്ങളുടെ അടുപ്പക്കാരാണെന്ന് വ്യക്തമാക്കിയാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. ഉമ്മൻ ചാണ്ടിയുമായും അന്നത്തെ മന്ത്രിസഭയിലെ ചിലരുമായും തട്ടിപ്പുകാർക്ക് ബന്ധമുണ്ടെന്ന വിവരവും ടെലിഫോണ് കോൾ രേഖകളും മാധ്യമങ്ങളിലൂടെ പുറത്തു വന്നു. സോളാർ തട്ടിപ്പിലെ ഒരു പ്രതി തന്നെ പീഡിപ്പിച്ചവരുടെ പേരു വിവരങ്ങൾ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന കാലത്ത് പുറത്തുവിട്ടു. താനും തന്റെ മന്ത്രിസഭയിലെ ചില അംഗങ്ങളും തന്റെ ഓഫീസും ഉൾപ്പെട്ട ആരോപണങ്ങളടക്കം അന്വേഷിക്കുമെന്ന് ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന് രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനാണ് അനുമതി നൽകിയതെന്ന് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി എസ്.ഉദയകുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
സോളാർ കമ്മീഷന്റെ നടപടികളിൽ അപാകതയില്ലെന്ന് സർക്കാർ
02:08 AM Feb 20, 2018 | Deepika.com